മുംബൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ കള്ളക്കടത്ത് കേസില്‍ കുരുക്കില്‍. ഇന്ത്യയിലേക്ക് ശ്രീലങ്കയില്‍ നിന്നും അടയ്ക്ക കയറ്റുമതി ചെയ്‌തെന്ന കേസിലാണ് മുന്‍ താരം അന്വേഷണം നേരിടുന്നത്. നാഗ്പൂരില്‍വെച്ച് റവന്യൂ ഇന്റലിജന്‍സ് കോടിക്കണക്കിന് രൂപ വരുന്ന അടയ്ക്ക പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ഒരു വ്യവസായിയാണ് ജയസൂര്യയുടെ പേര് വെളിപ്പെടുത്തിയത്.
ഐഎസ്എല്‍: ബ്രേക്കില്ലാതെ ബെംഗളൂരു... ഗോവയും കടന്ന് ഛേത്രിയും സംഘവും (2-1)
ജയസൂര്യയ്ക്കും പേര് വെളിപ്പെടുത്താത്ത മറ്റു രണ്ടു ക്രിക്കറ്റ് താരങ്ങള്‍ക്കും കള്ളക്കടത്തില്‍ പങ്കുണ്ടെന്നാണ് സൂചന. ഇതേതുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് ശ്രീലങ്കന്‍ സര്‍ക്കാരിന് കത്തയച്ചു. ജയസൂര്യയും മറ്റു രണ്ടു താരങ്ങളും ചോദ്യം ചെയ്യലിനായി മുംബൈയിലെത്തണമെന്നാണ് ആവശ്യം. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് കള്ളക്കടത്തുവഴി എത്തിച്ച അടയ്ക്കയാണ് പിന്നീട് ഇന്ത്യയിലേക്കും എത്തിച്ചത്. നിയമാനുസൃതമായി ഇന്തോനേഷ്യയില്‍ നിന്നും അടയ്ക്ക ഇറക്കുമതി ചെയ്യാന്‍ 108 ശതമാനം നികുതി അടയ്‌ക്കേണ്ടതുണ്ട്. ഇത് വെട്ടിക്കാന്‍ വേണ്ടിയാണ് പ്രമുഖര്‍ ഉള്‍പ്പെടുന്ന വന്‍ സംഘം കള്ളക്കടത്ത് മാര്‍ഗം ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ അഴിമതിക്കേസില്‍ ജയസൂര്യ കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. 1996ലെ ലോകകപ്പ് ശ്രീലങ്കയ്ക്ക് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ജയസൂര്യ. 445 ഏകദിനത്തില്‍നിന്നും 28 സെഞ്ച്വറിയുടെ അകമ്പടിയോടെ 13430 റണ്‍സും 110 ടെസ്റ്റില്‍ നിന്നും 14 സെഞ്ച്വറിയുള്‍പ്പെടെ 6973 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 323 വിക്കറ്റും ജയസൂര്യ സ്വന്തമാക്കി.