മുംബൈ: 1998ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓസ്‌ട്രേലിയക്കെതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ പാഠ്യവിഷയമാണ്. സച്ചിന്‍ മാജിക്കില്‍ വിശ്വസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയങ്ങള്‍ മോഹിച്ചിരുന്ന അക്കാലത്ത് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ചുമലിലുള്ള ഭാരവും അത്രയും വലുതായിരുന്നു. അത്തരമൊരു മത്സരത്തില്‍ ഡാമിയന്‍ ഫ്‌ളെമിംഗ് മുതല്‍ മൈക്കിള്‍ കാസ്പറോവിച്ചും, ഷെയിന്‍ വാണും, ടോം മൂഡിയും വരെയുള്ള താരങ്ങള്‍ മറുവശത്ത് നിന്നും അക്രമിക്കാനെത്തിയിട്ടും 131 പന്തില്‍ സച്ചിന്‍ കുറിച്ചത് 143 റണ്‍ ഒപ്പം ഇന്ത്യന്‍ ടീമിന് ഫൈനലിലേക്കുള്ള ടിക്കറ്റുമായിരുന്നു.
കൊക്കോകോള കപ്പിന്റെ സെമിയില്‍ സച്ചിന്‍ ബാറ്റ് കൊണ്ട് നടത്തിയ സവിശേഷമായ പോരാട്ടത്തോടൊപ്പം പാവം വിവിഎസ് ലക്ഷ്മണിനോടുള്ള കലിപ്പ് സീനിനും മത്സരം വേദിയായി. ഒരു അനാവശ്യ റണ്ണിന് ശ്രമിച്ച സച്ചിനെ മറുവശത്തുള്ള ലക്ഷ്മണ്‍ തിരിച്ചയച്ചു. ആ തീരുമാനം കൃത്യവുമായിരുന്നു. ഫീല്‍ഡര്‍ എറിഞ്ഞ ത്രോയില്‍ നിന്നും തലനാരിയഴ്ക്കായിരുന്നു സച്ചിന്‍ രക്ഷപ്പെട്ടത്. എന്നാല്‍ കനത്ത സമ്മര്‍ദത്തിലായിരുന്ന സച്ചിന്റെ വ്യത്യസ്തമായ മുഖമാണ് പിന്നീട് പുറത്തുവന്നത്. വിവിഎസിനോട് ഓടാത്തതിന് ചൂടാവുകയായിരുന്നു അദ്ദേഹം ചെയ്തത്. 20 വര്‍ഷത്തിന് ശേഷം ഈ സംഭവം ഐപിഎല്‍ വേദിയില്‍ വിവിഎസ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ശ്രദ്ധയില്‍ പെടുത്തി.
എന്നാല്‍ ഇതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ തന്നോട് സഹോദരന്‍ ചൂടായ സംഭവമാണ് ഈ സമയത്ത് സച്ചിന്‍ പങ്കുവെച്ചത്. 'ക്രീസില്‍ വെച്ച് സഹതാരത്തോട് ചൂടാകുന്നത് എന്തിനാണ്? ആ താരം നിന്നെ സഹായിക്കുകയായിരുന്നു എന്നിട്ട് തിരിച്ച് ചൂടാവുകയാണോ വേണ്ടത്. ഒടുവില്‍ മാപ്പും പറഞ്ഞ് ആവര്‍ത്തിക്കില്ലെന്ന് കൂടി ഏറ്റുപറഞ്ഞാണ് പ്രശ്‌നം ഒതുക്കിയത്', സച്ചിന്‍ വ്യക്തമാക്കി.
അതേ വേദിയില്‍ രണ്ട് ദിവസത്തിന് ശേഷം തന്റെ 25-ാം പിറന്നാള്‍ ആഘോഷിച്ച സച്ചിന്‍ അടിച്ചുകൂട്ടിയ 134 റണ്ണിന്റെ സഹായത്തോടെ ഓസ്‌ട്രേലിയയുടെ 274 റണ്‍ ചേസ് ചെയ്തുപിടിച്ച് കപ്പുമായാണ് ഇന്ത്യ മടങ്ങിയത്. പിന്നീട് പല ടെസ്റ്റ് മത്സരങ്ങളിലും സച്ചിന്‍, ലക്ഷ്മണ്‍ കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇവര്‍ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗങ്ങളുമാണ്. സൗരവ് ഗാംഗുലിയാണ് കമ്മിറ്റിയിലെ മൂന്നാമന്‍.