ബെംഗളുരു: ബാങ്കുകളോ മറ്റ് നിക്ഷേപ സ്ഥാപനങ്ങളോ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്നു കാട്ടി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് പോലീസില്‍ പരാതി നല്‍കി. നാലു കോടി രൂപയാണ് തട്ടിപ്പു കമ്പനി ദ്രാവിഡിന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.
ദ്രാവിഡിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള വിക്രം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉടമയെയും കൂട്ടാളികളെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈന നേവാള്‍, പ്രകാശ് പദുക്കോണ്‍ തുടങ്ങി രാഷ്ട്രീയ, സിനിമാ, ബിസിനസ് മേഖലയിലെ പ്രമുഖരില്‍ നിന്നും 300 കോടി രൂപയോളമാണ് കമ്പനി സ്വന്തമാക്കിയത്.

40 ശതമാനമായിരുന്നു ഇവര്‍ ഇടപാടുകാര്‍ക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍, കമ്പനിക്കെതിരെ പരാതിയെത്തിയതോടെ പ്രതികള്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. മുന്‍ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനും കമ്പനിയുടെ ഏജന്റുമായ സത്‌റാം സുരേഷ് ആണ് രാഹുല്‍ ഉള്‍പ്പെടെയുള്ളവരെ ക്യാന്‍വാസ് ചെയ്തത്.
20 കോടി രൂപയാണ് രാഹുല്‍ കമ്പനിയില്‍ നിക്ഷേപിച്ചത്. ഇതില്‍ 16 കോടിരൂപ തിരികെ ലഭിച്ചു. നാലു കോടി രൂപകൂടി ലഭിക്കാനുണ്ട്. പലിശയിനത്തില്‍ ലഭിക്കേണ്ട തുക നഷ്ടമാവുകയും ചെയ്തു. സംഭവത്തില്‍, കമ്പനി ഉടമ രാഘവേന്ദ്ര ശ്രീനാഥ്, സത്‌റാം സുരേഷ്, നരംസിംഹമൂര്‍ത്തി, നാഗരാജ്, പ്രഹ്ലാദ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്.