ബ്രിസ്‌ബെയ്ന്‍: ഉയരം കുറഞ്ഞതിന്റെ പേരില്‍ നിരന്തരം സുഹൃത്തുക്കളുടെ പരിഹാസത്തിന് വിധേയനാവുന്ന ക്വാഡന്‍ എന്ന ഒമ്പത് വയസുകാരന്‍ അമ്മയോട് ഒന്ന് കൊന്ന് തരുമോ എന്ന് കരഞ്ഞുചോദിക്കുന്ന വീഡിയോ ലോകത്തെ മുഴുവന്‍ കണ്ണീരണിയിപ്പിക്കുകയാണ്. ബോഡിഷെയിമിങ്ങിനെത്തുടര്‍ന്ന് മനംനൊന്ത് കരയുന്ന മകന്റെ കരളരിയിക്കുന്ന വാക്കുകള്‍ ക്വാഡന്റെ അമ്മ യരാഖ ബെയില്‍സാണ് സാമാഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

നിമിഷ നേരം കൊണ്ട് ക്വാഡന്റെ വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ ക്വാഡന് പിന്തുണകളെത്തി. ക്വാഡന്റെ വീഡിയോ കണ്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍സ്റ്റാര്‍സ് ക്വാഡനെ തങ്ങള്‍ക്കൊപ്പം മൈതാനത്തിറങ്ങാന്‍ ക്ഷണിച്ചിരുന്നു. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന മാവോറി ഓള്‍സ്റ്റാര്‍സിനെതിരായ എക്‌സിബിഷന്‍ മത്സരത്തിലേക്കാണ് ക്വാഡനെ ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ച് റഗ്ബി താരങ്ങളുടെ കൈപിടിച്ച് ചിരിക്കുന്ന മുഖവുമായി മൈതാനത്തെത്തിയ ക്വാഡനെ എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് കാണികള്‍ വരവേറ്റത്. പരിഹാസം മൂലം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വീഡിയോയിലൂടെ ലോകത്തെ കരയിച്ച ക്വാഡന്റെ ചിരിക്കുന്ന മുഖത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.
ക്വാഡന് വലിയ പിന്തുണയാണ് പല രീതിയില്‍ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ രീതിയില്‍ രണ്ടു കോടിയോളം രൂപ ഇദ്ദേഹത്തിന് വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ലോകജനത സ്വരൂപിച്ചു. വീഡിയോ വൈറലായതോടെ മണിക്കൂറുകൾ കൊണ്ട് 'ഗോഫണ്ട്മീ' എന്ന ക്രൌഡ് ഫണ്ടിങ് വെബ്സൈറ്റ് വഴിയും ക്വാഡന് വേണ്ടി പണം സ്വരുക്കൂട്ടപ്പെട്ടു. ഹോളിവുഡ് താരം ഹ്യൂജ് ജാക്കമാനെ പോലുള്ള താരങ്ങളും ക്വഡന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഡ്വാര്‍ഫിസം എന്ന ജനിതക അവസ്ഥയാണ് ക്വാഡനുള്ളത്. പല വിവധത്തില്‍ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ളവരെല്ലാം പ്രതികരണങ്ങളുമായി ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്.
Image Source: NRL