ടോക്കിയോ: റഷ്യക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ എങ്ങനെയാണ് അവരുടെ താരങ്ങള്‍ ഇത്തവണ മത്സരിക്കുന്നത്. അതിന് പിന്നില്‍ ഒരു നിയമമാണ് ഉള്ളത്. 2019 ഡിസംബറിലാണ് റഷ്യയെ വിലക്കുന്നത്. ഉത്തേജകം ഉപയോഗിച്ച സംഭവം പുറത്തുവന്നതോടെ ഇത്. നാല് വര്‍ഷത്തേക്കായിരുന്നു ആദ്യ വിലക്ക്. ഇത് രണ്ട് വര്‍ഷമായി ചുരുക്കി. അങ്ങനെ വന്നാലും ടോക്കിയോയില്‍ അവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. ആര്‍ഒസി എന്ന നിയമമാണ് ഇപ്പോള്‍ അവരെ രക്ഷിച്ചിരിക്കുന്നത്.
നേരത്തെ 2018ല്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സിലും റഷ്യക്ക് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ ഉത്തേജകം ഉപയോഗിച്ചെന്നും, അതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നുമുള്ള വാദത്തെ റഷ്യ അതിശക്തമായി എതിര്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് അപ്പീല്‍ പോയത്. ആര്‍ബിട്രേഷന്‍ കോടതി റഷ്യന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി വിശ്വാസ്യയോഗ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞിരുന്നു. ടോക്കിയോയിലോ ബെയ്ജിംഗിലോ അടുത്ത വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിലോ ഇതോടെ റഷ്യക്ക് സ്വന്തം പേരും പതാകയും ദേശീയ ഗാനവും ഉപയോഗിച്ച് മത്സരിക്കാന്‍ സാധിക്കില്ല.
പാരാലിമ്പിക് ഗെയിംസിലും റഷ്യക്ക് മത്സരിക്കാന്‍ സാധിക്കില്ല. 2022 ഡിസംബര്‍ 16നാണ് വിലക്ക് അവസാനിക്കുക. റഷ്യയുടെ വിലക്ക് പിന്‍വലിച്ച് മത്സരിക്കാന്‍ അനുവദിക്കണമെങ്കില്‍ വിലക്കിനെ മാനിക്കാന്‍ തയ്യാറാവണം. ഒപ്പം വാഡ നിയമപ്രകാരമുള്ള പിഴ അടയ്ക്കാനും തയ്യാറാവണം. വിലക്കിന്റെ കാലാവധിയില്‍ ഒളമ്പിക്‌സോ പാരാലിമ്പിക്‌സോ ഇനി ലോക ചാമ്പ്യന്‍ഷിപ്പിനോ ആതിഥേയത്വം വഹിക്കാന്‍ റഷ്യക്ക് സാധിക്കില്ല. ഈ കാലയളവില്‍ റഷ്യക്ക് ഏതെങ്കില്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കും.
ആര്‍ഒസി എന്നത് ടോക്കിയോ മത്സരിക്കുന്ന 335 അത്‌ലറ്റുകളുടെയും പ്രാതിനിധ്യമാണ്. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. പൂര്‍ണമായ അര്‍ത്ഥത്തിലുള്ള വിലക്കല്ലാത്തത് കൊണ്ട് റഷ്യന്‍ അത്‌ലറ്റുകള്‍ ടോക്കിയോയില്‍ പങ്കെടുക്കാം. ടീമിന്റെ പേര്, ദേശീയ ഗാനം എന്നിവ ഒളിമ്പിക്‌സില്‍ ഉണ്ടാവില്ല. റഷ്യന്‍ പതാകയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ആര്‍ഒസിയുടെ ലോഗോ. ആര്‍ഒസിയുടെ ലോഗോയായിരിക്കണം എല്ലാ കിറ്റുകളിലും ഉണ്ടാവേണ്ടത്. റഷ്യന്‍ ഒളിംപിക് കമ്മിറ്റി എന്ന് പൂര്‍ണമായി ഒന്നിലും എഴുതാന്‍ പാടില്ല. പകരം ആര്‍ഒസി എന്ന് തന്നെയാവണം ഉണ്ടാവേണ്ടത്. ഉത്തേജക വിവാദത്തില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ മത്സരിക്കാനാവുക. പതാകയുടെ നിറം മാത്രമാണ് യൂണിഫോമില്‍ ഉള്‍പ്പെടുത്താനാവുക.
കടപ്പാട്: ട്വിറ്റർ