ടോക്കിയോ: ഒളിമ്പിക്‌സ് ചരിത്രം തന്നെ മാറ്റിയെഴുതി ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍. ആര്‍ച്ചറിയില്‍ വനിതകളുടെ വ്യക്തികളുടെ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയിരിക്കുകയാണ് ആന്‍ സാന്‍. ആര്‍ച്ചറിയില്‍ ഒരു ഒളിമ്പിക്‌സില്‍ തന്നെ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ആന്‍ സാന്‍. വ്യക്തിഗത വിഭാഗത്തില്‍ വെള്ളി റഷ്യയുടെ എലനെ ഒസിപോവയ്ക്കാണ്. റഷ്യ ഇത്തവണ ഇല്ലാത്തതിനാല്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലായിരുന്നു മത്സരം. വെങ്കലം ഇറ്റലിയുടെ ലൂസില ബോറിക്കാണ്.
ആന്‍ സാനിന്റെ ഗംഭീര പ്രകടനമായിരുന്നു വ്യക്തിഗത വിഭാഗത്തില്‍ കണ്ടത്. അതിലുപരി ത്രില്ലര്‍ പോരാട്ടം കൂടിയായിരുന്നു. 6-5 എന്ന സ്‌കോറിനായിരുന്നു ഒസിപ്പോവയെ ആന്‍ സാന്‍ പരാജയപ്പെടുത്തിയത്. മത്സരം ടൈ ബ്രേക്കറിലേക്ക് നീളുമെന്ന ഘട്ടത്തില്‍ ആന്‍ സാനിന്റെ ഷോട്ട് പത്ത് സ്‌കോര്‍ നേടി. എന്നാല്‍ ഒസിപോവയ്ക്ക് എട്ട് പോയിന്റ് നേടാനേ സാധിച്ചുള്ളൂ. അതിലാണ് മത്സരം തീരുമാനമായത്. ഒസിപോവയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം നാട്ടില്‍ സാനിനെതിരെ കടുത്ത ബുള്ളിയിംഗാണ് ഓണ്‍ലൈനില്‍ നേരിടുന്നത്.
കടുത്ത നെഗറ്റീവ് പ്രചാരണങ്ങളെ മറികടന്നാണ് ആന്‍ സാന്‍ മെഡല്‍ നേടിയത്. ഒരു ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണം ഇതുവരെ ഒരു ആര്‍ച്ചറും നേടിയിട്ടില്ല. മിക്‌സഡ് ഇവന്റിലും ടീം ഇനത്തിലും നേരത്തെ ദക്ഷിണ കൊറിയ തന്നെയാണ് സ്വര്‍ണം നേടിയത്. വനിതാ ടീം ഇനത്തില്‍ തുടര്‍ച്ചയാ ഒമ്പതാം തവണയാണ് ദക്ഷിണ കൊറിയന്‍ ടീം സ്വര്‍ണം നേടുന്നത്. നിലവിലെ ഒളിമ്പിക് റെക്കോര്‍ഡിന് ഒപ്പമെത്താനും ദക്ഷിണ കൊറിയന്‍ ടീമിന് സാധിച്ചു. ആന്‍ സാനിന്റെ വനിതാ ടീമില്‍ അംഗമായിരുന്ന പ്രമുഖ താരം കാങ് ചെ യംഗ് നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.
അതേസമയം കാങ് ചെ യംഗ് ഒസിപോവയോടാണ് തോറ്റത്. 22ാം സീഡ് താരമാണ് ഒസിപ്പോവ. എന്നാല്‍ കാങ് ചെയ യംഗ് മൂന്നാം സീഡ് താരമാണ്. തന്റെ ഷോട്ടുകള്‍ മികച്ചതായിരുന്നു. എന്നാല്‍ എന്നേക്കാള്‍ മികച്ചതായിരുന്നു എതിരാളിയുടെ ഷോട്ടുകളെന്നും കാങ് പറഞ്ഞു. ഇതിനിടെ ആന്‍ സാനിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിരവധി ആളുകളാണ് പ്രതികരിക്കുന്നത്. മുടി വെട്ടിയൊതുക്കിയതിനാണ് അവര്‍ ആക്രമണം നേരിട്ടത്. ഇവര്‍ ഫെമിനിസ്റ്റാണെന്നും അതുകൊണ്ട് മെഡല്‍ പിന്‍വലിക്കണമെന്നുമായിരുന്നു പ്രചാരണം. കൊറിയയില്‍ ഫെമിനിസ്റ്റ് വിരുദ്ധ പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. അതിന്റെ ഇരയാണ് ആന്‍ സാന്‍. നിരവധി പേര്‍ ഇവരോടുള്ള ആദര സൂചകമായി മുടി വെട്ടിയൊതുക്കിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
ചിത്രം:ട്വിറ്റർ