ദില്ലി: ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരം മാനിക് ബത്രയ്ക്ക് ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ടോക്കിയോയില്‍ നടന്ന ഒളിമ്പിക് മത്സരങ്ങളില്‍ മാനിക ദേശീയ പരിശീലകന്‍ സൗമ്യദീപ് റോയിയുടെ സഹായം തേടിയിരുന്നില്ല. ഇത് നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. അതോടൊപ്പം ഇന്ത്യക്ക് വലിയ നാണക്കേടാവുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ ബത്രയുടെ നടപടിയെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ കായിക മേഖലയില്‍ വലിയ പ്രാധാന്യമുള്ളയാളാണ് സൗമ്യദീപ് റോയ്. 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ടീം ഇവന്റിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് സൗമ്യദീപ്. അര്‍ജുന്‍ അവാര്‍ഡ് ജേതാവുമാണ് അദ്ദേഹം. നാലംഗ ടേബിള്‍ ടെന്നീസ് ടീമിനൊപ്പം പോയിരുന്ന ഏക പരിശീലകനും സൗമ്യദീപ് മാത്രമായിരുന്നു. ബത്ര സ്വന്തം പരിശീലകന്‍ സന്‍മയ് പരണ്‍ജ്‌പെയെയും ഒപ്പം കൊണ്ടുപോയിരുന്നു. എന്നാല്‍ സന്മയ്‌ക്കൊപ്പം പരിശീലനം നടത്താന്‍ മാത്രമാണ് മാനികയ്ക്ക് അനുമതി ലഭിച്ചത്. ഫീല്‍ഡില്‍ പരിശീലകനായി തന്ത്രം പറഞ്ഞ് താരം സന്മയിയെ അനുവദിക്കണമെന്ന് മാനിക ഒളിമ്പിക് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിച്ചിരുന്നില്ല.
അതേസമയം മാനിക ദേശീയ കോച്ചിന്റെ സഹായം തേടാതിരുന്നത് അച്ചടക്ക ലംഘനമാണെന്ന് ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പറയുന്നു. മത്സരിക്കുമ്പോള്‍ തീര്‍ച്ചയായും സൗമ്യദീപിനെ സ്റ്റേഡിയത്തില്‍ അനുവദിക്കാന്‍ മാനിത തയ്യാറാവണമായിരുന്നു. മറ്റ് കളിക്കാരൊക്കെഅങ്ങനെ ചെയ്തിരുന്നു. ഇന്ത്യയുടെ മികച്ച കളിക്കാരില്‍ ഒരാളായിരുന്നു സൗമ്യദീപ്. അദ്ദേഹത്തിന് മികച്ച തന്ത്രങ്ങള്‍ മാനികയ്ക്ക് നല്‍കാന്‍ സാധിക്കുമായിരുന്നു. എക്‌സിക്യൂട്ടീവ് ബോര്‍ഡ് വിര്‍ച്വലായി ചേര്‍ന്ന് മാനികയ്‌ക്കെതിരെയുള്ള നടപടി തീരുമാനിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ബാനര്‍ജി പറഞ്ഞു.
മാനിക ബത്ര വലിയ താരമാണ്. അതുകൊണ്ട് നടപടി വലിയ തോതില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. അതേസമയം ദേശീയ ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കാന്‍ സംഘടന ഒരുങ്ങുകയാണ്. നേരത്തെ ഒളിമ്പിക്‌സിന് മുമ്പ് സോനിപത്തില്‍ നടന്ന ദേശീയ ക്യാമ്പില്‍ മൂന്ന് ദിവസം മാത്രമാണ് ബത്ര പങ്കെടുത്തത്. അതേസമയം മാനിക പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. റോയ് പക്ഷേ സുതീര്‍ത്ഥ മുഖര്‍ജിയുടെ കോച്ചായിരുന്നു. ഇവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നു. ഒരു മെഡല്‍ പോലും ഉറപ്പിക്കാന്‍സാധിച്ചിരുന്നില്ല.
ചിത്രം:ട്വിറ്റർ