ടോക്കിയോ: ലോകത്തിന്റെ കായിക മാമാങ്കത്തിന്റെ ആവേശക്കാഴ്ചക്കള്‍ക്ക് മിഴിതുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. കോവിഡിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടക്കുന്ന ഒളിംപിക്‌സില്‍ കര്‍ശന നിബന്ധനകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം ടോക്കിയോയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ഒളിംപിക്‌സ് കഴിയുന്നതുവരെ ഇതുണ്ടാവും. ഇതിന് പുറമെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി.
സാധാരണ ഒളിംപിക്‌സില്‍ വിജയിക്കുമ്പോള്‍ സമ്മാന ദാന ചടങ്ങ് നടത്താറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി സമ്മാന ദാന ചടങ്ങില്ല. മെഡല്‍ താരങ്ങള്‍ സ്വന്തമായി കഴുത്തിലണിയണം. സാമൂഹ്യ അകലം പാലിച്ചായിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. കൂടാതെ ഏറ്റവും പ്രധാന നിര്‍ദേശം താരങ്ങളുടെ മാസ്‌ക് ധാരണവുമായി ബന്ധപ്പെട്ടതാണ്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളും മറ്റ് ഉദ്യോഗസ്ഥരുമടക്കം എല്ലാവരും മാസ്‌ക് ധരിക്കണം എന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. പരമാവധി സാമൂഹ്യ അകലം പാലിച്ചാവും ചടങ്ങുകള്‍ നടക്കുക.

മറ്റൊരു പ്രധാനപ്പെട്ട നിര്‍ദേശം ഫോട്ടോയുമായി ബന്ധപ്പെട്ടാണ്. സംഘം ചേര്‍ന്നുള്ള ഫോട്ടോകള്‍ എടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നതിനാണ് ഈ നടപടി. കാണികള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ഒളിംപിക്‌സ് നടക്കുന്നതിനാല്‍ ഈ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാവരും രണ്ട് ടോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. ഒളിംപിക്‌സിന് മുന്നോടിയായി ഇന്ത്യയിലെ ഒട്ടുമിക്ക കായിക താരങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. ഒളിംപിക്‌സില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ത്തന്നെ കര്‍ശന നിബന്ധനകളോടെയാണ് താരങ്ങള്‍ക്കും പരിശീലകര്‍ക്കും പ്രവേശനം അനുവദിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തന്നെ നടക്കേണ്ട ഒളിംപിക്‌സാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോയത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 15000 ലധികം ആളുകളാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് 150ലധികം അത്‌ലറ്റുകളും ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ സംഘങ്ങളായി തിരക്ക് നിയന്ത്രിച്ചാണ് ടോക്കിയോയില്‍ പ്രവേശനം അനുവദിക്കുന്നത്. ടോക്കിയോയില്‍ ഒളിംപിക്‌സ് നടത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് പറഞ്ഞ് ഒരുവശത്ത് പ്രതിഷേധവും ശക്തമായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടോക്കിയോയിലെ ജനത്തിരിക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഈ വര്‍ഷമെങ്കിലും ഒളിംപിക്‌സ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക ബാധ്യത സംഘാടകര്‍ക്ക് നേരിടേണ്ടി വരുമായിരുന്നു.