ടോക്യോ: ലോക കായിക മാമാങ്കം ജപ്പാനില്‍ ആരംഭിച്ച് കഴിഞ്ഞു. കൊവിഡിനിടയിലും വലിയ ഭയത്തോടെയാണ് ഒളിംപിക്‌സ് ടോക്യോയില്‍ ആരംഭിക്കുന്നത്. ആദ്യ ദിനം സോഫ്റ്റ്‌ബോളും വനിതാ ഫുട്‌ബോള്‍ മത്സരങ്ങളുമാണ് നടന്നത്. അതില്‍ തന്നെ കാണികളെയൊന്നിനെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഉദ്ഘാടന ചടങ്ങുകള്‍ക്കും ഇത്തവണ വലിയ ആവേശമുണ്ടാവില്ല. ഇന്ത്യയും വലിയ ആശങ്കയില്‍ തന്നെയാണ് ഒളിംപിക്‌സിനെത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ എല്ലാ താരങ്ങളും പങ്കെടുക്കാന്‍ സാധ്യത വളരെ കുറവാണ്.

കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഷൂട്ടിംഗ് കോച്ച് സുമ ഷിരൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. എല്ലാ ഷൂട്ടിംഗ് താരങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല. കാരണം ചടങ്ങുകള്‍ കഴിഞ്ഞ് അടുത്ത ദിവസമാണ് ഷൂട്ടിംഗ് മെഡല്‍ ഇവന്റുകള്‍ ആരംഭിക്കുന്നത്. അതുകൊണ്ട് റിസ്‌ക് എടുക്കേണ്ടതില്ലെന്നാണ് തീരുമാനം. പകുതിയില്‍ താഴെ മാത്രം ആളുകള്‍ ചടങ്ങിനെത്താനാണ് സാധ്യത. അതേസമയം ഇത് ഓരോ അത്‌ലറ്റിന്റെയും വ്യക്തിപരമായ തീരുമാനമാണെന്ന് കോച്ച് സുമ പറഞ്ഞു.
ചിലര്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ജൂലായ് 24നാണ് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. നാല് ഇന്ത്യന്‍ ഷൂട്ടര്‍മാരാണ് ഇറങ്ങുന്നത്. അപൂര്‍വി ചണ്ഡേല, ഇലവേനില്‍ വളരിവന്‍, സൗരഭ് ചൗധരി, അഭിഷേക് വര്‍മി എന്നിവരാണ് മത്സരിക്കുന്നത്. അതേസമയം ഒളിംപിക് വില്ലേജില്‍ വരെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വളരെ സൂക്ഷിച്ചാണ് ഓരോ ദേശീയ ഫെഡറേഷനും താരങ്ങളെ ഒളിംപ്ക്‌സിലെ ചടങ്ങുകള്‍ക്കായി അയക്കുന്നത്. ചിലര്‍ അയക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.
അതേസമയം ബ്രിട്ടന്‍ ടോക്യോയിലേക്ക് അയച്ച 376 അത്‌ലറ്റുകളില്‍ 30 പേര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. ഇരുന്നൂറ് അത്‌ലറ്റുകള്‍ ശരിക്കും ബ്രിട്ടനില്‍ നിന്ന് പങ്കെടുക്കേണ്ടതാണ്. കൊവിഡ് പടരുമെന്ന ഭയം ബ്രിട്ടീഷ് ടീമില്‍ ശക്തമാണ്. വെറ്ററനന്‍ ബോക്‌സര്‍ മേരി കോമും മന്‍പ്രീത് സിംഗുമായിരിക്കും ജൂലായ് 23ന് നടക്കുന്ന ടങ്ങില്‍ പതാകവാഹകര്‍.
ഫോട്ടോ കടപ്പാട്:ട്വിറ്റർ