ടോക്കിയോ: ഒളിമ്പിക്‌സ് തുഴച്ചിലില്‍ ഇന്ത്യക്ക് പ്രതീക്ഷ. റെപഷാഗെ റൗണ്ടിലേക്ക് ഇന്ത്യന്‍ ടീം യോഗ്യത നേടിയിരിക്കുകയാണ്. പുരുഷന്‍മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍സ് തുഴച്ചിലിലാണ് ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തിയത്. ഇന്ത്യയുടെ അരവിന്ദ് സിംഗും അര്‍ജുന്‍ ലാലും നേരത്തെ ഹീറ്റ്‌സില്‍ നന്നായി മത്സരിച്ചെങ്കിലും അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് പേരാണ് പങ്കെടുക്കാനുണ്ടായിരുന്നത്. അതിലാണ് അഞ്ചാം സ്ഥാനം ലഭിച്ചത്. എന്നാല്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടാനാവാതെ പോവുകയായിരുന്നു ഇന്ത്യന്‍ ടീം.
ആദ്യത്തെ രണ്ട് ടീമുകളാണ് നോക്കൗട്ടില്‍ എത്തിയത്. ബാക്കിയുള്ള മികച്ച സ്ഥാനക്കാര്‍ റെപ്പഷാഗെ റൗണ്ടില്‍ മത്സരിച്ച് നോക്കൗട്ടിലേക്ക് യോഗ്യത നേടുകയാണ് വേണ്ടത്. ഹീറ്റ്‌സില്‍ 6:40.33 സെക്കന്‍ഡ് എന്ന സമയത്തിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. ഇത് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് തിരിച്ചടിയായി. അയര്‍ലന്‍ഡ്, ചെക് റിപബ്ലിക്ക് ടീമുകളാണ് മികച്ച സമയത്തോടെ സെമി ഫൈനലിലേക്ക് എത്തിയത്. ഇവരോട് മത്സരിക്കാനുള്ള യോഗ്യതയാണ് റെപഷാഗെ റൗണ്ടില്‍ വിജയിച്ചാല്‍ ലഭിക്കുക.
ഇന്ത്യക്കൊപ്പം പോളണ്ട, ഉക്രൈന്‍, ഉറുഗ്വായ് എന്നിവരാണ് റെപഷാഗെ റൗണ്ടില്‍ മത്സരിക്കാനുണ്ടാവുക. പോളണ്ട 6:31.85 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്. ഉക്രൈന്‍ 6:36.05, ഉറുഗ്വായ് 6:42.85 എന്ന സമയത്തുമാണ് ഫിനിഷ് ചെയ്തത്. റെപഷാഗെ റൗണ്ട് എന്ന് പറഞ്ഞാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എന്നിവയ്ക്ക് യോഗ്യത നേടാനുള്ള രണ്ടാമത്തെ അവസരമാണ്. അതേസമയം ഇന്ത്യ നേരത്തെ മറ്റ് പല മത്സരയിനത്തിലും റെപഷാഗെയിലൂടെ യോഗ്യത നേടി മെഡല്‍ നേടിയ ചരിത്രമുണ്ട്. അത് തുഴച്ചില്‍ ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്.
ഇന്ത്യയുടെ ഡബിള്‍സ് തുഴച്ചില്‍ ടീം നേരത്തെ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നില്ല. ഇത്തവണ ടോപ് 12 ഫിനിഷാണ് ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് സിംഗ് അര്‍ജുന്‍ ലാല്‍ ജാട്ടും പറഞ്ഞിരുന്നു. മെയില്‍ യോഗ്യത നേടിയാണ് ഇവര്‍ ഒളിമ്പിക്‌സിനെത്തുന്നത്. കോച്ച് ഇസ്മായില്‍ ബേഗും ടോപ് 12 എന്ന ലക്ഷ്യമാണ് സ്വപ്‌നം കണ്ടിരുന്നത്. അതേസമയം അര്‍ജുനും അരവിന്ദും ടോക്കിയോയില്‍ ആദ്യ ഒളിമ്പിക്‌സിലാണ് മത്സരിച്ചത്. 2018 വരെ അര്‍ജുന്‍ സിംഗില്‍ വിഭാഗത്തിലും അര്‍ജുന്‍ മറ്റൊരു താരത്തിനൊപ്പവുമാണ് മത്സരിച്ചിരുന്നത്.
ചിത്രം: ട്വിറ്റർ