ടോക്കിയോ: ഒളിമ്പിക് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യയുടെ അഞ്ജും മോഡ്ഗിലിനോ തേജസ്വിനി സാവന്തിനോ സാധിച്ചില്ല. തേജസ്വിനി 33ാം സ്ഥാനത്തും അഞ്ജും 15ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ വളരെ മികച്ച തുടക്കമായിരുന്നു അഞ്ജുമിന് ലഭിച്ചത്. എന്നാല്‍ അവസാന റൗണ്ടുകളില്‍ താരത്തിന് കാലിടറുകയായിരുന്നു. അവസാന റൗണ്ടിന് മുമ്പ് ഫൈനല്‍ അഞ്ജും ഉറപ്പിച്ചുവെന്നായിരുന്നു ആരാധകരും കരുതിയത്.
ആദ്യ എട്ട് പേര്‍ക്കാണ് ഫൈനലിലേക്ക് യോഗ്യത ലഭിക്കുക. നീലിംഗ് ആന്‍ഡ് പ്രോണ്‍ പാദത്തില്‍ അഞ്ജും മോഡ്ഗില്‍ പത്താം സ്ഥാനത്തായിരുന്നു. എന്നാല്‍ തേജസ്വിനി മത്സരത്തിന്റെ ഒരു ഘട്ടത്തിലും മുന്‍തൂക്കമുണ്ടായിരുന്നില്ല. ആദ്യ പാദത്തില്‍ തന്നെ 29ാം സ്ഥാനത്തായിരുന്നു അവര്‍. ടോപ് സിക്‌സില്‍ എത്തിയ ശേഷമായിരുന്നു അഞ്ജും കീഴടങ്ങിയത്. നീലിംഗ് പൊസിഷനില്‍ 400ല്‍ 390 പോയിന്റ് നേടിയാണ് അഞ്ജും ഗംഭീരമായി മുന്നേറിയത്. പ്രോണ്‍ പൊസിഷനില്‍ 395 പോയിന്റും നേടി താരം അമ്പരിപ്പിച്ചു.
അഞ്ജും ഫൈനല്‍ ഉറപ്പിച്ചുവെന്ന് കരുതിയെങ്കിലും സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ കാലിടറി. ഫൈനല്‍ നഷ്ടമായതും ഈ റൗണ്ടിലെ പ്രകടനം കാരണമാണ്. അവസാനം വരെ ഫോം കാത്തുസൂക്ഷിക്കുന്നതില്‍ വന്ന വീഴ്ച്ചയാണ് ഉറച്ച ഫൈനല്‍ താരത്തിന് നഷ്ടമാക്കാന്‍ കാരണമായത്. 1167 പോയിന്റോടെയാണ് അഞ്ജും ഫൈനല്‍ കാണാതെ പുറത്തായത്. സ്റ്റാന്‍ഡിംഗ് പൊസിഷന് മുമ്പ് ഇന്ത്യന്‍ താരം ഉറപ്പായും ഫൈനലില്‍ കടക്കുമെന്നായിരുന്നു. പ്രതീക്ഷ. സ്റ്റാന്‍ഡിംഗ് 94 പോയിന്റാണ് ആദ്യ സീരീസില്‍ അഞ്ജും നേടിയത്.
അതേസമയം ഒരു ഘട്ടത്തിലും തേജസ്വിയുടെ പ്രകടനം ഫൈനലിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിനിടെ ചെറിയ പ്രശ്‌നങ്ങളും അവര്‍ക്കുണ്ടായിരുന്നു. നീലിംഗ് പൊസിഷന്റെ രണ്ടാം സീരീസിനിടെ അവര്‍ ദീര്‍ഘ നേരം ബ്രേക്ക് എടുക്കുകയും ചെയ്തു. 1154 പോയിന്റാണ് അവര്‍ നേടിയത്. 33ാം സ്ഥാനത്തായിരുന്നു ഫിനിഷിംഗ്. സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ ആദ്യ സീരീസില്‍ 94 പോയിന്റും രണ്ടാം സീരീസില്‍ 93 പോയിന്റും തേജസ്വനി സാവന്ത് നേടിയത്.
ചിത്രം:ട്വിറ്റർ