ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യക്ക് മികച്ച ദിനം. മൂന്ന് മത്സരങ്ങളാണ് ഇന്ന് നടന്നത്. രവി ദാഹിയയും ദീപക് പൂനിയയും സെമിയില്‍ കടന്നിരിക്കുകയാണ്. എന്നാല്‍ ഏറെ പ്രതീക്ഷ വെച്ച വനിതകളുടെ പോരാട്ടത്തില്‍ അന്‍ഷു മാലിക് പരാജയപ്പെട്ടു. അതേസമയം മികച്ച തുടക്കമാണ് രവി ദാഹിയക്ക് മത്സരത്തില്‍ കിട്ടിയത്. 57 കിലോഗ്രാം ഫ്രീസ്റ്റൈലിനാണ് താരം മത്സരിച്ചത്. ചൈനയുടെ സുഷെനിന്നിനെ 6-3 എന്ന സ്‌കോറിനാണ് ദീപക് ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. വിജയ് ദാഹിയ ബള്‍ഗേറിയയുടെ ജോര്‍ജി വാലെന്റിനോവിനെ 14-4 എന്ന സ്‌കോറിനാണ് വീഴ്ത്തിയാണ് സെമിയിലേക്ക് കുതിച്ചത്.
നേരത്തെ തന്നെ കൊളംബിയയുടെ ടൈഗറോസ് ഉര്‍ബാനോയെയാണ് രവി ദാഹിയ ക്വാർട്ടറില് വീഴ്ത്തിയത്. 13-2 എന്ന സ്‌കോറിനായിരുന്നു വിജയം. മികച്ച മത്സരമായിരുന്നു നടന്നത്. എതിരാളിയെ തുടര്‍ച്ചയായി കൗണ്ടര്‍ അറ്റാക്കിലൂടെയാണ് രവി ഞെട്ടിച്ചത്. ഉര്‍ബാനോയുടെ വലതുകാലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. ഇത് കൃത്യമായി വിജയിക്കുകയും ചെയ്തു. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയാണ് ദാഹിയ. മത്സരം അവസാനിക്കാന്‍ ഒരു മിനുട്ട് പത്ത് സെക്കന്‍ഡ് കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ 13-2 എന്ന സ്‌കോര്‍ മറികടക്കാന്‍ പറ്റാത്തതായിരുന്നു. അതുകൊണ്ട് വിജയ് ദാഹിയയെ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പിരീഡല്‍ അഞ്ച് ടേക്ക് ഡൗണ്‍ നീക്കങ്ങളാണ് താരം നടത്തിയത്.
Also Read: IND vs ENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം
അതേസമയം വനിതകളുടെ 57 കിലോ ഫ്രീസ്റ്റെലില്‍ അന്‍ഷു മാലിക് ബെലാറസിന്റെ ഐറിന കുറച്കിനയോടാണ് പരാജയപ്പെട്ടത്. 8-2 എ്ന്ന സ്‌കോറിനായി ബെലാറസ് താരത്തിന്റെ വിജയം. അന്‍ഷു മാലിക് ആദ്യ ഒളിമ്പിക്‌സ് പോരാട്ടത്തിനാണ് ഇറങ്ങിയത്. താരത്തിന്റെ പോരാട്ടവും മികച്ചതായിരുന്നു. ആദ്യ ഒളിമ്പിക്‌സാണെന്ന പ്രകടനമായിരുന്നില്ല കളത്തില്‍ കണ്ടത്. അന്‍ഷു മാലിക്കിന് തിരിച്ചടിയായത് പരിചയസമ്പത്താണ്. കുറച്കിന മുന്‍നിര താരം കൂടിയായിരുന്നു. അതുകൊണ്ട് മത്സരത്തില്‍ ആധിപത്യവുമുണ്ടായിരുന്നു.
Also Read: IND vs ENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്
രണ്ട് തവണ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട് കുറച്ച്കിന.ആദ്യ പകുതിയില്‍ തന്നെ നാല് പോയിന്റുകള്‍ നേടി ജയം ഉറപ്പിച്ചിരുന്നു കുറച്ച്കിന. രണ്ടാം പാതിയിലാണ് അന്‍ഷു തിരിച്ചുവരവ് പ്രകടിപ്പിച്ചത്. മാറ്റിന് പുറത്തേക്ക് അവരെ എടുത്തെറിഞ്ഞാണ് ആദ്യ രണ്ട് പോയിന്റുകള്‍ നേടിയത്. എന്നാല്‍ പിന്നീടുള്ള നാല് പോയിന്റുകള്‍ കൂടി നേടിയാണ് കുറച്ച്കിന അന്‍ഷു മാലിക്കിന്റെ തിരിച്ചുവരവ് അവസാനിപ്പിച്ചത്.
നേരത്തെ നൈജീരിയയുടെ എക്രകെമെ അജിയോമോറിനെയാണ് പൂനിയ ക്വാർട്ടറില് പരാജയപ്പെടുത്തിയത്. 12-1 എന്ന സ്‌കോറിനായിരുന്നു ജയം. 86 കിലോ ഫ്രീസ്റ്റൈലിലാണ് താരം കളിച്ചത്. ടെക്‌നിക്കല്‍ മികവിലാണ് പൂനിയ വിജയിച്ചത്. മത്സരത്തില്‍ അതുകൊണ്ട് തന്നെ നൈജീരിയന്‍ താരത്തിന് ആധിപത്യം നേടാനേ സാധിച്ചില്ല. പ്രതിരോധത്തില്‍ കളിക്കാന്‍ ശ്രമിച്ച നൈജീരിയന്‍ താരത്തിനെതിരെ തുടക്കത്തില്‍ തന്നെ രണ്ട് പോയിന്റ് നേടാന്‍ പൂനിയക്ക് സാധിച്ചു.
Also Read: T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50
ഇതിനിടെ തിരിച്ചടി വന്നെങ്കിലും രണ്ട് പോയിന്റുകള്‍ കൂടി നേടി ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ദീപക്കിന് സാധിച്ചു. രണ്ടാം പകുതിയില്‍ പിന്നെ നൈജീരിയന്‍ താരത്തിന് തിരിച്ചുവരവേ ഉണ്ടായിരുന്നില്ല. എതിരാളിയുടെ ഓരോ നീക്കവും മനസ്സിലായുള്ള പ്രകടനം പോലെയായിരുന്നു ദീപക്കില്‍ നിന്ന് കണ്ടത്. പ്രതിരോധമൊക്കെ എളുപ്പത്തില്‍ തകര്‍ക്കാനും സാധിച്ചു. എട്ട് പോയിന്റുകളാണ് രണ്ടാം പാതിയില്‍ ലഭിച്ചത്. ഒന്ന് പോലും വഴങ്ങുകയും ചെയ്തില്ല.
ചിത്രം:ട്വിറ്റർ