ടോക്കിയോ: ഒളിമ്പിക് നീന്തല്‍ കുളത്തില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. നിലവിലെ ചാമ്പ്യനായ കാറ്റി ലെഡക്കിക്ക് വന്‍ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. അഞ്ചാം സ്ഥാനത്താണ് 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അവര്‍ ഫിനിഷ് ചെയ്തിരിക്കുന്നത്. എന്നാല്‍ അമ്പരിപ്പിച്ച് കൊണ്ട് പുത്തന്‍ താരോദയമാണ് ടോക്കിയോയില്‍ ഉണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ആരിയാര്‍നെ ടിറ്റ്മസിനാണ് സ്വര്‍ണം. ആരിയാര്‍നെയും കാറ്റിയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാല്‍ അതെല്ലാം തെറ്റുകയും ചെയ്തു.

ഒരുമിനും 53.50 സെക്കന്‍ഡിലാണ് ആരിയാര്‍നെ ടിറ്റ്മസ് ഫിനിഷ് ചെയ്തത്. ലെഡക്കിക്കെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരവും ആരിയാര്‍നെ തന്നെ വിജയിക്കുകയായിരുന്നു. നേരത്തെ 400 മീറ്റര്‍ ഫ്രീസ്റ്റൈലിലും കാത്തി ലെഡക്കിയെ പരാജയപ്പെടുത്തിയിരുന്നു ആരിയാര്‍നെ. നീന്തലില്‍ അമേരിക്കയുടെ ആധിപത്യത്തിന് കൂടിയാണ് ഓസ്‌ട്രേലിയ തടയിട്ടത്. ഹോങ്കോംഗിന്റെ ഷിയോബാന്‍ ഹോഗെ രണ്ടാമതും കാനഡയുടെ പെന്നി ഒലക്‌സിയാക് മൂന്നാമതും ഫിനിഷ് ചെയ്തു. 1.71 സെക്കന്‍ഡ് ആരിയാര്‍നെയേക്കാള്‍ പിന്നിലായിരുന്നു ലെഡക്കി.
ആരിയാര്‍നെ അവസാന ലാപ്പിലാണ് അമ്പരിപ്പിക്കുന്ന പ്രകടനം നടത്തി സ്വര്‍ണത്തിലേക്ക് കുതിച്ചത്. 15 മീറ്റര്‍ പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ആരിയാര്‍നെ. ആ സമയത്ത് ഷിയോബാന്‍ ഹോഗെയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ പിന്നീട് അങ്ങോട്ടുള്ള അമ്പത് മീറ്ററില്‍ നീന്തി കയറി സ്വര്‍ണം നേടിയെടുക്കുകയായിരുന്നു ആരിയാര്‍നെ. വളരെ കഠിനമായ സമയമായിരുന്നു. സ്വര്‍ണം നേടുമെന്ന് എന്റെ വിദൂര ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് ഒളിമ്പിക്‌സാണ്. പലതും സംഭവിക്കാം. അതുകൊണ്ട് തന്നെ സന്തോഷമുണ്ടെന്നും ആരിയാര്‍നെ പറഞ്ഞു.
1972ന് ശേഷം 200-400 മീറ്റര്‍ ഒളിമ്പിക് ഡബിളില്‍ മത്സരിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതയാണ് അവര്‍. 1972ല്‍ ഷെയ്ന്‍ ഗൗള്‍ഡ് ഇതേ പോലെ മത്സരിച്ചിരുന്നു. 400 മീറ്ററില്‍ അതേ പോലെ തന്നെ ആരിയാര്‍നെ ടിറ്റ്മസിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം 800 ഫ്രീസ്റ്റൈലിലും ആരിയാനര്‍നെയും ലെഡക്കിയും നേര്‍ക്കുനേര്‍ വരാനാണ് സാധ്യത. 200-4 മീറ്റര്‍ റിലേയിലും ഇവര്‍ എതിരാളികളായി എത്തിയേക്കും.
ചിത്രം: ട്വിറ്റർ