മുംബൈ: പ്രതിഭാശാലികളായ നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഇക്കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സാധിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ലോകം ആരാധിക്കുന്ന ഇതിഹാസം മുതല്‍ വിരാട് കോലിയെന്ന ആധുനിക ക്രിക്കറ്റ് ഇതിഹാസം വരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കണ്ടെത്തലുകളാണ്. ഇത്തരത്തില്‍ ഇതിഹാസ താരങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാരാണ് കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഒന്നാം നമ്പര്‍ താരമാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസങ്ങളിലൊരാളുമായ സുനില്‍ ഗവാസ്‌കര്‍.
ആദ്യമായി ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിച്ച കപില്‍ ദേവാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. 'എല്ലാത്തിന്റെയും ഉയരങ്ങളിലുള്ളത് കപില്‍ ദേവാണ്. അവനാണ് ഒന്നാം നമ്പര്‍. എന്നെ സംബന്ധിച്ച് അവനാണ് മികച്ചവന്‍. എക്കാലത്തെയും ഒന്നാമനും കപില്‍ ദേവാണ്'-ഗവാസ്‌കര്‍ ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബഹുമുഖ പ്രതിഭയായാണ് കപിലിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ കപില്‍ ദേവിന്റെ പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിച്ചിട്ടില്ല. അപാരമായ നേതൃപാഠവമുള്ള കപിലാണ് 1983ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. കപിലിന്റെ ഓള്‍റൗണ്ട് മികവിനെയും ഗവാസ്‌കര്‍ പ്രശംസിച്ചു.
'ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തെ വിജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ് കപില്‍ ദേവ്. നിങ്ങള്‍ക്കുവേണ്ടി വിക്കറ്റുകള്‍ നേടാനും മത്സരം വിജയിപ്പിക്കാനും കപിലിന് സാധിക്കും. അതിവേഗത്തില്‍ സെഞ്ച്വറി നേടി മത്സര ഗതിയെ മാറ്റാനാവും. ബാറ്റുകൊണ്ടും പന്തുകൊണ്ടും സ്വാധീനിക്കാന്‍ അവന് കഴിയും. അവന്‍ നേടിയ ക്യാച്ചുകള്‍ മറന്നുപോകരുത്. ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണവന്‍'-ഗവാസ്‌കര്‍ പറഞ്ഞു.
1978-187വരെ 10 വര്‍ഷത്തോളം കപിലും സുനില്‍ ഗവാസ്‌കറും ഒരുമിച്ച് കളിച്ചിരുന്നു. ഇരുവരും 87 ടെസ്റ്റിലും 97 ഏകദിനത്തിലും ഒരുമിച്ച് ഭാഗമായിരുന്നു. 1980കളില്‍ ഇന്ത്യയുടെ വിജയത്തില്‍ ഇരുവരുടേയും പങ്ക് വളരെ വലുതായിരുന്നു. 1983ല്‍ ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതോടെയാണ് കപില്‍ ഇതിഹാസമായി മാറിയത്. 1994ലാണ് കപില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയും കപിലും ശൈലികൊണ്ട് ഒരുപോലെയാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇരുവരും ക്രിക്കറ്റിനെ അത്രമാത്രം പ്രണയിച്ചവരും ടീമിനെ വലിയ നേട്ടങ്ങളില്‍ എത്തികണമെന്ന് ആഗ്രഹിച്ചിരുന്നവരുമാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.