ലണ്ടന്‍: ഏറെ പ്രതീക്ഷകളോടെയെത്തി ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശയിലാണ് പാക്കിസ്ഥാന്‍. തുടക്കത്തിലെ തോല്‍വികളില്‍ നിന്നും ശക്തമായി തിരിച്ചുവന്ന ടീം തുടരെ നാല് വിജയങ്ങള്‍ നേടിയെങ്കിലും സെമി ഫൈനലിലെത്താനായില്ല. പോയന്റ് നിലയില്‍ തുല്യമാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാനാകാതെയാണ് പാക്കിസ്ഥാന്റെ മടക്കം.

നെറ്റ് റണ്‍ നിരക്ക് അടിസ്ഥാനമാക്കിയതാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് പാക്കിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ പറഞ്ഞു. ഇത്തരമൊരു നിയമം എടുത്തുമാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസിസി അടുത്ത ടൂര്‍ണമെന്റുമുതല്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴുള്ള ഫലം അടിസ്ഥാനമാക്കണം. ഈ രീതിയില്‍ പുറത്താകുന്നത് നീതിരഹിതമാണെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.
രണ്ടു മത്സരങ്ങളിലെ തോല്‍വിയാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം വിലയിരുത്തി. വെസ്റ്റിന്‍ഡീസിനെതിരെ വമ്പന്‍ തോല്‍വിയാണ് വഴങ്ങിയത്. കൂടാതെ, ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിക്കാവുന്ന മത്സരവും തങ്ങള്‍ കൈവിട്ടു. ഈ രണ്ട് മത്സരങ്ങള്‍ പാക്കിസ്ഥാന്റെ വിധിയെഴുതി. പാക് മികച്ച ക്രിക്കറ്റാണ് കാഴ്ചവെച്ചതെന്നും കോച്ച് പറയുന്നു.
ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ വന്‍ വിജയം നേടിയാല്‍ മാത്രമേ പാക്കിസ്ഥാന് സെമി സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍, പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താനായില്ല. 400 റണ്‍സിന് മുകളിലാണ് തങ്ങള്‍ ലക്ഷ്യമാക്കിയിരുന്നെന്ന് പാക് കോച്ച് പറയുന്നു. ഫഖര്‍ സമാന്‍ പുറത്തായി വന്നയുടന്‍ വിക്കറ്റ് സ്ലോ ആണെന്ന് പറഞ്ഞതോടെ മത്സരം ജയിക്കുക മാത്രമായി പിന്നീടുള്ള ലക്ഷ്യമെന്നും കോച്ച് വെളിപ്പെടുത്തി.