കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ഹസിന്‍ ജഹാനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശിക്കും. ഷമിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായാണ് ഹസിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
ബംഗാള്‍ മുഖ്യമന്ത്രിയുടെ പിന്തുണ ആവശ്യമുണ്ടെന്ന് ഹസിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹസിനെ കാണാന്‍ മമത തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തനിക്ക് ഫോണ്‍ കോള്‍ ലഭിച്ചിരുന്നതായി ഹസിന്‍ പറഞ്ഞു. മാര്‍ച്ച് 23ന് കാണാമെന്ന് അറിയിച്ചതായും അവര്‍ വ്യക്തമാക്കി.

മമതാ ബാനര്‍ജി തന്നെയാണ് ആഭ്യന്തര മന്ത്രിയും എന്നത് ഹസിന് പിടിവള്ളിയാണ്. വിഷയത്തില്‍ ഹസിന്‍ മാര്‍ച്ച് 19ന് കൊല്‍ക്കത്ത അലിപോരെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കൂടാതെ പോലീസ് വിശദമായ അന്വേഷണവും നടത്തുന്നുണ്ട്. ഗാര്‍ഹിക പീഡന പരാതിയിലാണ് അന്വേഷണം. ഷമിക്കെതിരെ ബിസിസിഐ മറ്റൊരു അന്വേഷണവും നടത്തുകയാണ്.
അതിനിടെ ഷമി ഭാര്യയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതായും പറയുന്നു. കഴിഞ്ഞദിവസം ബാങ്കില്‍ നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതായി ഹസിന്‍ പറഞ്ഞു. ഷമിയുടെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാതിരിക്കുകയായിരുന്നെന്ന് ഹസിന്‍ ആരോപിച്ചു.