ദില്ലി: ബിസിസിഐ ഭരണഘടന ഭേദഗതി ചെയ്യാനുളള കരട് തയ്യാറാക്കിയ കമ്മിറ്റിയെ നയിച്ച ജസ്റ്റിസ് ആര്‍എം ലോധ സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിച്ച 2016 ജൂലൈയിലെ വിധി തിരുത്തി ഭേദഗതികളില്‍ വെള്ളം ചേര്‍ക്കാന്‍ പരമോന്നത കോടതി തീരുമാനിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് അദ്ദേഹം രംഗത്ത് വന്നത്. ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന എന്ന നയവും, ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടുകയും ചെയ്തുകൊണ്ടാണ് വിധി തിരുത്തിയത്.
കാര്യങ്ങള്‍ സമ്പൂര്‍ണ്ണമായി തിരികെ പോയിട്ടില്ലെങ്കിലും വിധിയില്‍ സന്തോഷവാനല്ലെന്ന് ജസ്റ്റിസ് ലോധ പ്രതികരിച്ചു. 'പരിഷ്‌കാരങ്ങളുടെ അടിസ്ഥാന തത്വങ്ങളാണ് മാറ്റിയത്. ഇത് ഘടനയെ ബാധിക്കുന്നതാണ്'. 2016-ല്‍ സുപ്രീംകോടതി ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിക്കുകയും സിഒഎയെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഈ ഭരണഘടന രണ്ട് വര്‍ഷക്കാലം കൊണ്ട് അധികാരം ഉണ്ടാക്കിയിട്ടും നടപ്പാക്കിയില്ലെന്നാണ് ജസ്റ്റിസ് ലോധ ചൂണ്ടിക്കാണിക്കുന്നത്.
ലങ്കന്‍ മണ്ണില്‍ യുവ ഇന്ത്യയുടെ വീരഗാഥ... ഏകദിന പരമ്പരയിലും കിരീടം
ഒരു വിധിക്ക് അപ്പുറത്തേക്ക് പോകാന്‍ പാടില്ലെന്നാണ് നിയമത്തിന്റെ അടിസ്ഥാന തത്വം. ആ വിധിയ്ക്ക് വ്യാഖ്യാനങ്ങള്‍ കല്‍പ്പിക്കാം. ഭരണഘടനയെ പരിഷ്‌കരിക്കാനുള്ള നടപടി ഒരു വര്‍ഷം കൊണ്ടാണ് നടപ്പാക്കിയത്, ജസ്റ്റിസ് ലോധ ചൂണ്ടിക്കാണിച്ചു. ലോധ കമ്മിറ്റി നിര്‍ദ്ദേശം മാറ്റിവെച്ച് കൊണ്ട് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് ഒന്നിലേറെ വോട്ട് രേഖപ്പെടുത്താന്‍ സുപ്രീംകോടതി അനുവാദം നല്‍കി. കൂടാതെ റെയില്‍വെസ്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ്, സര്‍വ്വീസസ് എന്നിവര്‍ക്കും വോട്ട് ചെയ്യാന്‍ അവകാശം നല്‍കി.
ക്രിക്കറ്റില്‍ ഇവര്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെങ്കിലും വോട്ടവകാശം നല്‍കുന്നത് സര്‍ക്കാര്‍ ഇടപെടലിലേക്ക് നയിക്കുമെന്നാണ് ലോധ കരുതുന്നത്. ഒപ്പം ബിസിസിഐ ഉന്നത സ്ഥാനങ്ങളില്‍ കൂടുതല്‍ കാലാവധി നല്‍കുന്നത് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.