മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഇര്‍ഫാന്‍ ഖാന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. മഹത്തായ അനുഭവമുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് ലോക സിനിമയില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്ന മുഖമായി മാറിയ ഇര്‍ഫാന്‍ ഖാന്‍ 53ാം വയസിലാണ് അഭ്രപാളിയിലേക്ക് മറഞ്ഞിരിക്കുന്നത്. കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഏറെ നാളായി ഉദര അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഇര്‍ഫാന്‍ സിനിമയിലെത്തുന്നതിന് മുമ്പ് ആഗ്രഹിച്ചിരുന്നത് ക്രിക്കറ്റ് താരമാകാന്‍ ആയിരുന്നു.
എന്നാല്‍ അന്നത്തെ തന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തന്റെ ക്രിക്കറ്റ് മോഹത്തെ നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 20ാം വയസിലൊക്കെ ക്രിക്കറ്റ് താരമാകാന്‍ കടുത്ത ആഗ്രഹമായിരുന്നെന്നും എന്നാല്‍ അന്ന് 600 രൂപ ഇല്ലാത്തതിന്റെ പേരില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സികെ നായിഡു ട്രോഫി കളിക്കാന്‍ സാധിക്കാതെ പോയി എന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്. 'ഞാന്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. ഒരു ക്രിക്കറ്റ് താരം ആകണം എന്നായിരുന്നു ആഗ്രഹം.ജയ്പൂര്‍ ടീമില്‍ ഓള്‍റൗണ്ടറെന്ന നിലയിലാണ് ഞാന്‍ കളിച്ചത്. ടീമിലെ പ്രായം കുറഞ്ഞ താരവും ഞാനായിരുന്നു. ക്രിക്കറ്റില്‍ കരിയര്‍ ഉണ്ടാക്കിയെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചു. സികെ നായിഡു ട്രോഫിക്കുള്ള ടീമില്‍ ഞാനും ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ ആവശ്യമായ തുക ആരോട് ചോദിക്കണമെന്ന് അറിയില്ലായിരുന്നു. ആ ദിവസം ഞാന്‍ തിരിച്ചറിഞ്ഞു ഞാനിത് അര്‍ഹിക്കുന്നില്ലെന്ന്. ആ സമയത്ത് 600 രൂപയ്ക്കുവേണ്ടി ആരോടും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല'- ഇര്‍ഫാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ക്രിക്കറ്റ് മോഹം അവസാനിച്ചതോടെ അദ്ദേഹം നാടക സ്‌കൂളില്‍ അഡ്മിഷനെടുത്തു. അതിനെക്കുറിച്ചും ഇര്‍ഫാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ദേശീയ നാടക സ്‌കൂളില്‍ അഡ്മിഷനെടുക്കാന്‍ 300 രൂപയായിരുന്നു വേണ്ടിയിരുന്നത്. അത് എന്നെ സംബന്ധിച്ച് വലിയ തുകയായിരുന്നു. എന്റെ സഹോദരിയാണ് എനിക്കായി അവസാനം ആ പണം നല്‍കിയത്- അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തോന്നിയത് ജീവിതത്തിലെ മികച്ച തീരുമാനമായാണ് അദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടത്. ക്രിക്കറ്റെന്നത് ഒരു രാജ്യത്തില്‍നിന്ന് 11 പേര്‍ക്ക് മാത്രം കളിക്കാന്‍ അവസരം ലഭിക്കുന്ന ഒന്നാണ്.സിനിമയെന്നാല്‍ അങ്ങനെയല്ല. ക്രിക്കറ്റിന് വിരമിക്കാന്‍ പ്രായപരിധിയുണ്ട്.എന്നാല്‍ സിനിമയ്ക്കത് ഇല്ല. നിങ്ങളുടെ ജീവിതമാണ് സിനിമയിലെ ആയുധമെന്നും ഇര്‍ഫാന്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെടുന്ന ഇര്‍ഫാന്‍ ടി20 ക്രിക്കറ്റിനെ വിമര്‍ശിച്ചിരുന്നു. ക്രിക്കറ്റിന്റെ സൗന്ദര്യം ടി20യുടെ വരവോടെ നഷ്ടപ്പെട്ടെന്ന് അദ്ദേഹം ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. 1985ല്‍ ജനിച്ച അദ്ദേഹം ഇതുവരെയായും സിനിമയില്‍ സജീവമായിരുന്നു. രോഗങ്ങളൊന്നും അദ്ദേഹത്തിന്റെ പ്രതിഭയെ ബാധിച്ചിരുന്നില്ല. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ഇര്‍ഫാന്‍ ഖാനെ ആദരിച്ചിരുന്നു. കരിയറില്‍ 32ഓളം പുരസ്‌കാരങ്ങളാണ് ഇര്‍ഫാന് ലഭിച്ചത്. സലാം ബോംബെ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത്. ആന്‍ഗ്രീസി മീഡിയമാണ് ഇര്‍ഫാന്റെ അവസാന ചിത്രം.