മുംബൈ: രാജ്യമെങ്ങും കൊറോണ ഭീഷണിയില്‍നില്‍ക്കെ മാര്‍ച്ച് അവസാനം നടക്കാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കോടികള്‍ പൊടിപൊടിച്ച് ആഘോഷമാക്കാറുള്ള ഐപിഎല്‍ സമയത്ത് നടക്കാതിരുന്നാല്‍ ഭീമമായ നഷ്ടമായിരിക്കും സംഭവിക്കുക. ഐപിഎല്‍ കൃത്യസമയത്തുതന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറഞ്ഞതോടെ ഇക്കാര്യത്തില്‍ വീണ്ടും സംശയമുയര്‍ന്നിരിക്കുകയാണ്. മന്ത്രി രാജേഷ് തോപ് ആണ് ഐപിഎല്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, 250ല്‍ അധികം ആളുകള്‍ നിരീക്ഷണത്തിലാണ്.

ഐപിഎല്‍ കാണാനായി ഒട്ടേറെ ആരാധകര്‍ സ്റ്റേഡിയത്തിലെത്തുമെന്നതിനാല്‍ കൊറോണ പടരാനുള്ള സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്താണ് മന്ത്രി ടൂര്‍ണമെന്റ് നീട്ടിവെക്കുന്നത് സംബന്ധിച്ച് പ്രതികരിച്ചത്. അതേസമയം, ഐപിഎല്‍ നിശ്ചിത സമയത്ത് തന്നെ നടക്കുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവര്‍ത്തിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
കൊറോണ വൈറസ് ഭീഷണിയെ ഗൗരവമായി കാണുന്നുണ്ടെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാമെന്നും ഗാംഗുലി പറയുന്നുണ്ട്. മാര്‍ച്ച് 29 നാണ് ടൂര്‍ണമെന്റ് ആരംഭിക്കേണ്ടത്. കളിക്കാര്‍ക്കും ആരാധകര്‍ക്കുമുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫ്രാഞ്ചൈസികള്‍ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു സമയത്ത് ടൂര്‍ണമെന്റ് മാറ്റിവെച്ചാല്‍ അത് സാമ്പത്തികമായി തിരിച്ചടിയായിരിക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. മുംബൈയില്‍ പ്രാഥമിക റൗണ്ടില്‍ ഏഴ് മത്സരങ്ങളാണ് നടക്കേണ്ടത്. അതേസമയം, ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കുന്നതാണ്. കളിക്കാര്‍ക്ക് നിരന്തരം വിമാനയാത്ര ചെയ്യേണ്ടതും കൊറോണ സാധ്യയ്ക്കടയാക്കുമെന്നാണ് റിപ്പോര്‍ട്ട്.