കൊല്‍ക്കത്ത: അകന്ന് കഴിയുന്ന ഭാര്യ ഹസീന്‍ ജഹാന്‍ ആരോപണങ്ങളും കേസുകളുമായി പുറത്തിറങ്ങയതോടെ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി സമ്മര്‍ദ്ദത്തിലാണ്. ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന താരത്തിനെതിരെ വാതുവെപ്പ് മുതല്‍ അവിഹിതബന്ധവും, ഗാര്‍ഹിക പീഡനം വരെയുള്ള കേസുകളാണ് ഹസീന്‍ നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്ത പോലീസിന് മുന്‍പാകെ നല്‍കിയ പരാതിയില്‍ പേസറും, നാല് കുടുംബാംങ്ങളും പ്രതികളാണ്.
മാര്‍ച്ചില്‍ മുഹമ്മദ് ഷമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന് ശേഷം പലവിധ ആരോപണങ്ങളുമായി കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മാധ്യമങ്ങളിലൂടെയാണ് ആരോപണപ്രത്യാരോപണങ്ങള്‍ പെരുമഴ പോലെ പെയ്തിറങ്ങിയത്. ഹസീന്‍ നുണ പറയുകയാണെന്നും ഇവരുടെ മാനസിക ആരോഗ്യത്തെ പോലും ഷമി ചോദ്യം ചെയ്തു.

ഇതിനിടെയാണ് ഷമി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ഹസീന്‍ ആരോപിക്കുന്നത്. ഈദ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം മൂത്ത സഹോദരന്റെ ഭാര്യാസഹോദരിയെ ഷമി വിവാഹം ചെയ്യുമെന്ന് ഹസീന്‍ അവകാശപ്പെടുന്നത്. അതുകൊണ്ടാണ് താരം പണം വാഗ്ദാനം ചെയ്ത് വിവാഹമോചനത്തിന് ആവശ്യപ്പെടുന്നത്, ഹസീന്‍ ആരോപിച്ചു. എന്നാല്‍ ഒരു വിവാഹം കൊണ്ട് തന്നെ മതിയായ സ്ഥിതിക്ക് ഇനിയൊരു വിവാഹം വേണോയെന്നാണ് ഈ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ഷമി സംശയം പ്രകടിപ്പിച്ചത്.
ഹസീന്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതും അതില്‍ ഒന്ന് മാത്രം. ഇനി രണ്ടാം വിവാഹം നടന്നാല്‍ ഉറപ്പായും അവരെ ക്ഷണിച്ചിരിക്കും, താരം പറയുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഷമി ഇന്നലെ പുറത്തായി. ദില്ലി താരം നവ്ദീപ് സെയ്‌നിയ്ക്കാണ് ആ വകുപ്പില്‍ ടിക്കറ്റ് കിട്ടിയത്. വാതുവെപ്പ് ആരോപണത്തില്‍ ബിസിസിഐ അന്വേഷണം ഷമിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.