ദില്ലി: ട്രാക്കിലും ഫീല്‍ഡിലും മത്സരിക്കുന്ന വനിതാ അത്‌ലറ്റുകളുടെ പുരുഷ ഹോര്‍മോണ്‍ സംബന്ധിച്ച പുതിയ നിയമത്തിനെതിരെ ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ് രംഗത്ത്. ഒളിംപിക് ചാമ്പ്യന്‍ കാസ്റ്റര്‍ സെമന്യയെ ലക്ഷ്യംവെച്ചുള്ള നിയമങ്ങള്‍ക്കെതിരെ പോരാടാന്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ദ്യുതി വ്യക്തമാക്കി. ഹോര്‍മോണല്‍ അനുപാതത്തിന്റെ പേരില്‍ നിയമപോരാട്ടം നടത്തി വിജയിച്ച ഇന്ത്യന്‍ അത്‌ലറ്റ് പുതിയ നിബന്ധനകള്‍ക്ക് പുറത്താണെന്ന ആശ്വാസവും അവര്‍ പങ്കുവെച്ചു.
400 മീറ്റര്‍ മുതല്‍ ഒരു മൈല്‍ മത്സരങ്ങള്‍ക്ക് മാത്രമാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലുണ്ടാവുക. മധ്യദൂര സ്‌പെഷ്യലിസ്റ്റായ സെമന്യയെ ലക്ഷ്യംവെച്ചുള്ള അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ നീക്കങ്ങളെ ചന്ദ് വിമര്‍ശിച്ചു. 'നാല് വര്‍ഷത്തെ അനിശ്ചിതത്വത്തിന് അന്ത്യമായതില്‍ ആശ്വാസമുണ്ടെങ്കിലും സെമന്യയെ പോലുള്ള താരങ്ങളുടെ ആശങ്കയും പങ്കുവെയ്ക്കുന്നു. നിലവിലെ നിയമങ്ങള്‍ തെറ്റാണെന്നാണ് എന്റെ വിശ്വാസം', ചന്ദ് വ്യക്തമാക്കി.
പുരുഷ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന ഹൈപ്പര്‍ആന്‍ഡ്രോജെനിസം ഉള്ളതിനാല്‍ കരുത്തുറ്റ ശരീരമാണ് സൗത്ത് ആഫ്രിക്കയുടെ സെമന്യക്കുള്ളത്. ഇത് പലപ്പോഴും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇൗ അവസ്ഥ പരിഹരിക്കാന്‍ മരുന്ന് കഴിക്കുന്ന സ്ത്രീകള്‍ക്കാണ് മത്സരിക്കാന്‍ അനുമതി നല്‍കുകയെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. ദീര്‍ഘദൂര അത്‌ലറ്റുകളാണ് ഇതിന്റെ ഗുണം അനുഭവിക്കുന്നതെന്ന് കണ്ടെത്തിയതിനാല്‍ 400 മീറ്റര്‍ മുതലുള്ള മത്സരങ്ങളിലാണ് പുതിയ നിയമം ബാധകമാക്കുക.
എന്നാല്‍ ഇതിനെതിരെ സൗത്ത് ആഫ്രിക്ക രംഗത്ത് വന്നുകഴിഞ്ഞു. സ്‌പോര്‍ട് ആര്‍ബിട്രേഷന്‍ കോടതിയില്‍ നിയമത്തെ വെല്ലുവിളിക്കാന്‍ ഒരുങ്ങുകയാണ് പ്രിട്ടോറിയ സര്‍ക്കാര്‍. 800 മീറ്റര്‍, 800-1500 മീറ്റര്‍ മത്സരങ്ങളില്‍ ലോക ചാമ്പ്യനും ഒളിംപിക് ജേതാവുമാണ് സെമന്യ. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈ അവസ്ഥയുടെ പേരില്‍ ഇന്ത്യന്‍ ഫെഡറേഷന്റെ വിലക്ക് നേരിട്ട താരമാണ് ദ്യുതി ചന്ദ്.