ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അവര്‍ അന്തരിച്ചതെന്ന് മകന് ഗൗരവ് അറിയിച്ചു. ഇന്ത്യന്‍ ഹോക്കി ടീമില്‍ 1956 മുതല്‍ 1966വരെ കളിച്ചിട്ടുണ്ട്. മികച്ച താരമായാണ് സുനിത വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് സുനിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനമായിരുന്നു അവരെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശ് സ്വദേശിനിയായ സുനിതയെ അര്‍ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചിരുന്നു. 1963 മുതല്‍ 1966 വരെ ഇന്ത്യന്‍ ക്യാപ്റ്റനായും സുനിത തിളങ്ങി. വനിതാ ഹോക്കിയില്‍ ശൈശവ ദശയിലായിരുന്ന കാലത്ത് സുനിത രാജ്യത്തിനായി ഒട്ടേറെ സംഭാവനകള്‍ നല്കി. സുനിതയുടെ കാലഘട്ടത്തിലാണ് ടീം അന്താരാഷ്ട്ര വേദികളില്‍ കുതിപ്പ് ആരംഭിച്ചത്. അവര്‍ വിരമിച്ചതിന് പിന്നാലെ 1974ലെ ലോകകപ്പില്‍ ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കി.
ദേശീയ സീനിയര്‍ വനിതാ ഹോക്കി: സാഗ് പൊരുതി വീണു, എസ്എസ്ബി ക്വാർട്ടറിൽ
കളിക്കളത്തില്‍ തുടര്‍ച്ചയായി മികവുകാട്ടിയ ഇന്ത്യന്‍ വനിതകള്‍ 1980ലെ മോസ്കോ ഒളിമ്പിക്സിലും പ്രകടനം ആവര്‍ത്തിച്ചു. നാലാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. വനിതാ ഹോക്കി ഒളിമ്പിക്സില്‍ എത്തിയതും മോസ്കോയിലാണ്. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ ടീം സ്വര്‍ണമെഡല്‍ നേടി. 2002ലെ കോമണ്വെല്തത് ഗെയിംസിലും 2003ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസിലും 2004ലെ ഹോക്കി ഏഷ്യാ കപ്പിലും ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടുകയുണ്ടായി.