ദില്ലി: ഭാര്യയുമായി വഴക്ക് തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തോക്കുധാരിയുടെ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അംറോഹ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷമി സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. അപേക്ഷയുമായി ബന്ധപ്പെട്ട നിയമാവലികള്‍ മുഴുമിപ്പിക്കാന്‍ ഷമിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിനുശേഷം താരത്തിന്റെ അപേക്ഷ വീണ്ടും പരിഗണിക്കും.
ഷമിയും ഭാര്യ ഹസിന്‍ ജഹാനും നാളുകളായി കുടുംബ കലഹത്തിലാണ്. 2018 മാര്‍ച്ചില്‍ ഷമിക്കെതിരെ പരസ്ത്രീബന്ധം ആരോപിച്ച് ഹസിന്‍ സോഷ്യല്‍ മീഡിയയില്‍ തെളിവുകളുമായി എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഷമി മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്നും അവരുമായി നിരന്തരം ചാറ്റു ചെയ്യാറുണ്ടും ഹസിന്‍ ആരോപിക്കുന്നു. ചാറ്റിങ് സ്‌ക്രീന്‍ ഷോട്ടുകളും അവര്‍ പുറത്തുവിട്ടു.
ഇതിനിടയില്‍ ഷമി പാക്കിസ്ഥാന്‍ ഏജന്റിനൊപ്പം ചേര്‍ന്ന് ഒത്തുകളിക്ക് കൂട്ടുനിന്നതായും ഭാര്യ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ബിസിസിഐയുടെ അഴിമതിരഹിത വിഭാഗം അന്വേഷണം നടത്തി ഷമിയെ പിന്നീട് കുറ്റവിമുക്തനാക്കി. ബിസിസിഐ അന്വേഷണത്തിനുശേഷമാണ് ഷമിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരമുണ്ടായതും ബിസിസിഐ കരാറില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞതും.
അടുത്തിടെ 10 ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി വേണമെന്നാവശ്യപ്പെട്ടാണ് ഹസിന്‍ രംഗത്തെത്തിയത്. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മകള്‍ക്കായി മാസം 80,000 രൂപ ഷമി നല്‍കുന്നത് കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീട്, ഷമിയുടെ ക്രിക്കറ്റ് ഗുരു സുമന്‍ ചക്രവര്‍ത്തിയെ ഇടനിലക്കാരനാക്കി ഹസിന്‍ പണം ആവശ്യപ്പെട്ടെങ്കിലും അതും ഷമി നിരസിച്ചു. ഇതിന് പിന്നാലെയാണ് താരം സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
റഷ്യന്‍ ഗ്രാന്റ്പ്രിക്‌സിലും ഹാമില്‍റ്റണിന് കിരീടം... ലോക ചാംപ്യന്‍ഷിപ്പ് ലീഡില്‍ അര്‍ധസെഞ്ച്വറി