അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നം
ലോകമറിയുന്ന ക്രിക്കറ്ററായി മാറിയാല്‍ സെവാഗ് ഒരു സ്‌കൂള്‍ തുടങ്ങണമെന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ സ്വപ്‌നമായിരുന്നു. ഇത് യാഥാര്‍ഥ്യമാക്കാനും വീരുവിനു കഴിഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് ഡല്‍ഹി ടീമിന്റെ ഭാഗമാവാന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. താമസസ്ഥലമായ നജഫ്ഗഡില്‍ നിന്നും മണിക്കൂറുകളോളം യാത്ര ചെയ്താണ് പരിശീലനത്തിനു പോയിരുന്നത്.
താന്‍ ജീവിതത്തില്‍ ഇതുവരെ നേടിയതെല്ലാം ക്രിക്കറ്റ് സമ്മാനിച്ചതാണ്. ഇനി അവയെല്ലാം തിരിച്ചു സമൂഹത്തിന് തിരികെ നല്‍കാനുള്ള സമയമാണെന്നും വീരു പറയുന്നു.
അച്ഛന്റെ ആഗ്രഹം
കുട്ടികള്‍ക്കു പഠനത്തൊപ്പം താമസിക്കാനും കളിക്കാനും സൗകര്യമുള്ള മികച്ചൊരു സ്‌കൂള്‍ തുടങ്ങണമെന്ന് അച്ഛന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് ഒരു കാരണം കൂടി ഉണ്ടായിരുന്നു. തുടക്കകാലത്ത് ഏറെ ബുദ്ധിമുട്ടിയാണ് ഞങ്ങള്‍ ജീവിച്ചത്. ഇനി അച്ഛനെ തനിക്കു സന്തോഷവാനാക്കണമെന്നും ഇതിനു വേണ്ടിയാണ് സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ സ്‌കൂളില്‍ പഠിക്കുന്ന ഒന്നോ രണ്ടോ പേര്‍ ഐഐടിയികളില്‍ പഠിക്കുകയും അതു വഴി അറിയപ്പെടുന്ന ഒരു ഡോക്ടറായി മാറുകയും ചെയ്‌തേക്കാം. ചിലപ്പോള്‍ ഒരാള്‍ ഇന്ത്യക്കായി കളിക്കുന്ന ക്രിക്കറ്ററുമായേക്കാം. എങ്കില്‍ മാത്രമേ സമൂഹത്തിന് എന്തെങ്കിലുമൊക്കെ തിരിച്ചു നല്‍കിയെന്നു പറയാന്‍ സാധിക്കൂ. അതിനു ശേഷം സന്തോഷത്തോടെ ഈ ഉത്തരവാദിത്വം കൈമാറാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്കള്‍ അടുത്ത സെവാഗ് ആവേണ്ട
ആര്യവീര്‍ (12 വയസ്സ്), വേദാന്ത് (9) എന്നിങ്ങനെ രണ്ടു ആണ്‍ മക്കളാണ് സെവാഗിനുള്ളത്. എന്നാല്‍ ഇവര്‍ രണ്ടു പേരും അടുത്ത സെവാഗായി മാറണമെന്നു താന്‍ ആഗ്രഹിക്കുന്നില്ലെന്നു അദ്ദേഹം ചിരിയോടെ പറയുന്നു.
എംഎസ് ധോണിയെയും വിരാട് കോലിയെയും ഹാര്‍ദിക് പാണ്ഡ്യയെയും പോലുള്ള ക്രിക്കറ്റര്‍മാരായി രണ്ടു പേരും മാറണമെന്നാണ് ആഗ്രഹം. എന്നാല്‍ ക്രിക്കറ്റര്‍മാരാവാന്‍ രണ്ടു പേരെയും നിര്‍ബന്ധിക്കില്ല. അവര്‍ എന്താണോ ആഗ്രഹിക്കുന്നത് അതിനു സ്വാതന്ത്ര്യം നല്‍കും. എല്ലാത്തിലുമുപരി നല്ല വ്യക്തികളായി മാറുകയെന്നതിനാണ് പ്രാധാന്യം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും താന്‍ ചെയ്യില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.