നിർഭാഗ്യവാൻ
'താങ്കള്‍ നിര്‍ഭാഗ്യവാനാണ്. മികച്ച പ്രകടനം നടത്തിയിട്ടും താങ്കള്‍ക്ക് ടീമിലിടമില്ല', ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. തിവാരി മുന്‍പ് പങ്കുവെച്ച വീഡിയോ സഹിതമാണ് ഹര്‍ഭജന്റെ ട്വീറ്റ്. കഴിഞ്ഞ സീസണിലെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ തിവാരി കാഴ്ച്ചവെച്ച അവിസ്മരണീയ റണൗട്ടാണ് വീഡിയോയില്‍. 'എനിക്ക് പ്രായം 33 ആകാം, പക്ഷെ കളത്തില്‍ ഞാനിപ്പോഴും 23 -കാരന്‍ പയ്യനാണ്' എന്നുള്ള വിവരണവും വീഡിയോയ്ക്ക് തിവാരി നല്‍കിയിട്ടുണ്ട്.
മികച്ച് നിന്നിട്ടും ടീമിലില്ല
നിലവില്‍ ദുലീപ് ട്രോഫി ടൂര്‍ണമെന്റിനായി സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 44 കളിക്കാരുടെ പട്ടികയില്‍ മനോജ് തിവാരിയില്ല. ഇതിനെത്തുടര്‍ന്നാണ് സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ താരം പ്രതികരിച്ചത്. രണ്ടു സീസണുകള്‍ മുന്‍പ് വിജയ് ഹസാരെ, ഡിയോദര്‍ ട്രോഫി ടൂര്‍ണമെന്റുകളില്‍ നൂറിന് മേലെ ബാറ്റിങ് ശരാശരി താന്‍ നേടിയിരുന്നു. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് പ്രകടനമാണിത്. ഇരു ടൂര്‍ണമെന്റുകളിലും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും താന്‍ നിലനിര്‍ത്തി. എന്നാല്‍ ഇതൊന്നും സെലക്ടര്‍മാരുടെ കണ്ണില്‍ വിലപോയില്ലെന്ന് തിവാരി പറുന്നു.
കാരണം നൽകണം
നാലാം നമ്പറില്‍ ആരെയിറക്കണമെന്ന ആശയക്കുഴപ്പമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക്. പലരെയും പരീക്ഷിച്ചു, വിജയിച്ചില്ല. ഇതേസമയം, ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറങ്ങി ഒരു സെഞ്ചുറിയും തികച്ചതിന് പിന്നാലെയാണ് തന്നെ ടീമില്‍ നിന്നും ഒഴിവാക്കുന്നത്. ഇതിന് കാരണം നല്‍കാന്‍ സെലക്ടര്‍മാര്‍ ബാധ്യസ്തരാണ് - ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തിവാരി വ്യക്തമാക്കി.
പ്രായം തടസ്സമല്ല
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നു താരം പറയുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ വ്യക്തികള്‍ നടത്തുന്ന പ്രകടനമാണ് ടീം തിരഞ്ഞെടുപ്പില്‍ വിലയിരുത്തേണ്ടത്. 33 വയസ്സുള്ള ഫായിസ് ഫസല്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യാ ഗ്രീനിനെ നയിക്കുന്നുണ്ടെന്നും മനോജ് തിവാരി സൂചിപ്പിച്ചു. 2015 -ല്‍ സിംബാബ്‌വേ പര്യടനത്തിലാണ് മനോജ് തിവാരി അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. കരിയറില്‍ ഇതുവരെ 12 ഏകദിനങ്ങളും മൂന്നു ട്വന്റി-20 മത്സരങ്ങളും താരം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.