ടിക്കറ്റിനായി 4 ലക്ഷം അപേക്ഷകര്‍
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം നേരില്‍ കാണാന്‍ നാലു ലക്ഷം പേരാണ് ടിക്കറ്റിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ സ്റ്റീവ് എല്‍വേര്‍ത്തി അറിയിച്ചു. ലണ്ടനില്‍ ഒരു പ്രൊമോഷണല്‍ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഫൈനലിന്റെ ടിക്കറ്റിനു വേണ്ടി പോലും ഇത്രയുമധികം അപേക്ഷകള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് എല്‍വേര്‍ത്തി വ്യക്തമാക്കി.
കണി കാണാവുന്നത് 25,000 പേര്‍ക്ക് മാത്രം
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന മല്‍സരം നേരില്‍ കാണാന്‍ 25,000 പേര്‍ക്ക് മാത്രമേ അവസരമുള്ളൂ. അതിനിടെയാണ് 40,000 പേര്‍ അപേക്ഷ നല്‍കിയത്.
സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന കാണികളേക്കാള്‍ ഇരട്ടിയോളം പേരാണ് ഇപ്പോള്‍ ടിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പകുതിയോളം പേര്‍ക്ക് നിരാശരാവേണ്ടി വരുമെന്നും എല്‍വേര്‍ത്തി പറഞ്ഞു.
ഫൈനലിന് മൂന്നു ലക്ഷത്തില്‍ താഴെ അപേക്ഷകര്‍
ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റിനു വേണ്ടി 2.60- 2.70 ലക്ഷത്തിനുമിടയില്‍ ആളുകളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ലോകകപ്പിലെ മറ്റൊരു ശ്രദ്ധേയമായ പോരാട്ടമായ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മല്‍സരത്തിന് 2.30-2.40 ലക്ഷം പേരും ടിക്കറ്റിനായി രംഗത്തുണ്ട്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ-പാക് പോരാട്ടത്തിനായി എത്രത്തോളം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതെന്ന് അപേക്ഷകരുടെ എണ്ണം തെളിയിക്കുന്നു. വളരെ വലിയ മല്‍സരമാണിത്. ലോകകപ്പിന്റെ ഫൈനലിലും ഇരുടീമും ഏറ്റുമുട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് എല്‍വേര്‍ത്തി വ്യക്തമാക്കി.
മല്‍സരം റദ്ദാക്കില്ലെന്ന് ഐസിസി
ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് മല്‍സരം റദ്ദാക്കണമെന്ന തരത്തിലുള്ള ആവശ്യം ശക്തമാണെങ്കിലും അതു പ്രാവര്‍ത്തികമല്ലെന്ന് കഴിഞ്ഞ ദിവസം ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്‌സന്‍ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ ഒരു മല്‍സരവും മാറ്റാനോ, റദ്ദാക്കാനോ കഴിയില്ല. നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ മല്‍സരങ്ങള്‍ നടക്കുമെന്നും റിച്ചാര്‍ഡ്‌സന്‍ വ്യക്തമാക്കിയിരുന്നു.
ഐസിസിയുടെ ഇതേ നിലപാട് തന്നെയാണ് ബിസിസിഐക്കുമുള്ളത്. വരുന്ന മല്‍സരം റദ്ദാക്കിയാലും ലോകകപ്പിന്റെ സെമിയിലോ, ഫൈനലിലോ ഇരുടീമും വീണ്ടും നേര്‍ക്കുനേര്‍ വന്നാല്‍ ഇന്ത്യ എങ്ങനെ പിന്‍മാറുമെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ ചോദിച്ചിരുന്നു.