കേസ് പുരോഗമിക്കുന്നു
ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസ് ദില്ലി ഹൈക്കോടതിയില്‍ പുരോഗമിക്കുകയാണ്. നേരത്തേ ശ്രീശാന്തിനെ ഈ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത് പട്യാല ഹൗസ് കോടതിയായിരുന്നു. അത് ചോദ്യം ചെയ്തു കൊണ്ടു പോലീസ് നല്‍കിയ കേസ് ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ തനിക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
വിലക്ക് നീക്കി ഹൈക്കോടതി
ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയത് താരത്തിന് അപ്രതീക്ഷിത തിരിച്ചടിയായി മാറുകയും ചെയ്തു. താരത്തെ വിലക്കിയ ബിസിസിഐയുടെ തീരുമാനം ശരിയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് നീതി തേടി ശ്രീശാന്ത് സുപ്രീം കോടതിയിലെത്തുന്നത്.
ഭരണഘടനാ വിരുദ്ധമെന്ന് ശ്രീശാന്ത്
തനിക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദത്തിനിടെ സുപ്രീം കോടതിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാണിച്ചത്. വാതുവയ്പ്പ് കേസില്‍ തനിക്കെതിരേ നേരിട്ടു തെളിവുകളൊന്നും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയിലൊന്നും തനിക്കെതിരേ തെളിവ് കണ്ടെത്താന്‍ അവര്‍ക്കായിട്ടില്ലെന്നും താരം കോടതിയെ ധരിപ്പിച്ചു.
അസ്ഹറിന് പോലുമുണ്ടായിട്ടില്ല
നേരത്തേ ഇന്ത്യയുടെ മുന്‍ നായകനായ മുഹമ്മദ് അസ്ഹറുദ്ദീനും വാതുവയ്പ്പ് കേസില്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതൊരു നിശ്ചിത കാലത്തേക്കായിരുന്നു. ആജീവനാന്ത വിലക്ക് അസ്ഹറിനു ലഭിച്ചിട്ടില്ലെന്നും ശ്രീശാന്ത് കോടതിയെ അറിയിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ടീമുകള്‍ക്കുവേണ്ടി കളിക്കാന്‍ തനിക്കു ഓഫറുകള്‍ വരുന്നതായും തന്നെ കളിക്കാന്‍ അനുവദിക്കണമെന്നും താരം കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു.