ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ, തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മറഡോണ ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് താരം അസുഖം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇതിനിടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ പ്രകടമായിരുന്നു. രോഗം പതിയെ ഭേദമാകവെയാണ് മറഡോണയുടെ ആകസ്മികമായ വിടവാങ്ങല്‍. മറഡോണയുടെ മരണത്തില്‍ ലോകം ഒന്നടങ്കം നടുക്കം രേഖപ്പെടുത്തുകയാണ്. ഒക്ടബോര്‍ 30 -നായിരുന്നു മറഡോണ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്.

ഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണ. 1986 -ല്‍ ശരാശരിക്കാരായ അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതില്‍ മറഡോണയെന്ന അത്ഭുത പ്രതിഭയുടെ പങ്ക് ചെറുതൊന്നുമല്ല. ഇതേ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 'ദൈവത്തിന്റെ കൈ' എന്നറിയപ്പെടുന്ന വിവാദഗോളടക്കം രണ്ടു അത്ഭുത ഗോളുകള്‍ മറഡോണിയില്‍ നിന്നും ലോകം കാണുകയുണ്ടായി. ആദ്യ ഗോളിന്റെ എല്ലാ ചീത്തപ്പേരും രണ്ടാമത്തെ ഗോളിലൂടെ മറഡോണ മായ്ച്ചു. ആറ് ഇംഗ്ലീഷ് താരങ്ങളെ പിന്നിലാക്കി ഒറ്റയ്ക്ക് മുന്നേറിയടിച്ച രണ്ടാം ഗോള്‍ 'നൂറ്റാണ്ടിന്റ ഗോള്‍' എന്നാണ് അറിയപ്പെടുന്നത്. സുദീര്‍ഘമായ കരിയറില്‍ ബോക്ക ജൂനിയര്‍സ്, നപ്പോളി, ബാഴ്‌സലോണ തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കായി മറഡോണ പന്തുതട്ടിയിട്ടുണ്ട്. ഇതേസമയം, കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ ഡീഗോ മറഡോണയെ വിടാതെ പിന്തുടര്‍ന്നിരുന്നു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിമപ്പെട്ട ജീവിതവും മറഡോണയുടെ ഇരുണ്ട അധ്യായങ്ങളില്‍പ്പെടും.
അര്‍ജീന്റനയ്ക്ക് വേണ്ടി മറഡോണ നാലു ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട് (1982, 1986, 1990, 1994). 21 ലോകകപ്പ് മത്സരങ്ങില്‍ നിന്നും എട്ടുഗോളുകളാണ് മറഡോണയുടെ സമ്പാദ്യം. 1994 -ല്‍ ലോകകപ്പിനിടെ ഉത്തേജകമരുന്നു പരിശോധനയില്‍ മറഡോണ പിടിക്കപ്പെട്ടതും പുറത്തായതും അര്‍ജന്റീനയ്ക്ക് അക്കാലത്ത് വലിയ നാണക്കേട് വിളിച്ച് വരുത്തിയിരുന്നു. 91 മത്സരങ്ങളില്‍ നിന്നും 34 ഗോളുകളാണ് അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ മറഡോണ അടിച്ചുകൂട്ടിയത്. 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ പരിശീലകനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ക്ലബ് കരിയറില്‍ 588 മത്സരങ്ങില്‍ നിന്നും 312 ഗോളുകളാണ് ഡീഗോ മറഡോണയുടെ സമ്പാദ്യം.