ന്യൂഡല്‍ഹി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ബിസിസിഐക്ക് കടുത്ത തിരിച്ചടി നല്‍കി ആര്‍ബിട്രേറ്ററുടെ വിധി. ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഉടമകള്‍. ഐപിഎല്‍ ടീമായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ 2012ലെ ടൂര്‍ണമെന്റില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയതിനെച്ചൊല്ലിയുള്ള കേസിലാണ് ഇപ്പോള്‍ ഡെക്കാന് അനുകൂലമായി വിധിയെത്തിയിരിക്കുന്നത്. ബോംബെ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സികെ തക്കറിന്റെ ഉത്തരവ് പ്രകാരം 4800 രൂപ ബിസിസിഐ ഡെക്കാന് നഷ്ടപരിഹാരമായി നല്‍കണം.ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീം പ്രമോട്ടറുടെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നാണ് അന്ന് ഡെക്കാനെ പുറത്താക്കിയത്.
2012ല്‍ 100 കോടി ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതില്‍ ഡെക്കാന്‍ ക്രോണിക്കില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2012 സെപ്തംബര്‍ 14ന് ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ റദ്ദാക്കുന്ന വിവരം ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ നോട്ടീസിലൂടെ ബിസിസി ഐ അറിയിക്കുകയായിരുന്നു. താരങ്ങളുടെ പ്രതിഫലം നല്‍കുന്നതിലും വീഴ്ച വരുത്തിയ ഡെക്കാന്‍ ഐപിഎല്ലിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തിയെന്നും ബിസിസി ഐ ആരോപിച്ചിരുന്നു. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ത്തന്നെ ടൂര്‍ണമെന്റില്‍ ഡെക്കാനുണ്ടായിരുന്നു. 10 വര്‍ഷത്തേക്കായിരുന്നു കരാര്‍ ഉണ്ടായിരുന്നത്. 2009ലെ ഐപിഎല്‍ ജേതാക്കളായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ആദം ഗില്‍ക്രിസ്റ്റായിരുന്നു അന്ന് ഡെക്കാന്റെ നായകന്‍. മികച്ച ആരാധക പിന്തുണയുള്ള ടീമായിരുന്നു ഡെക്കാന്‍. ആര്‍ പി സിങ്, രോഹിത് ശര്‍മ, പ്രഖ്യാന്‍ ഓജ, വിവിഎസ് ലക്ഷ്മണ്‍, ആന്‍ഡ്രൂ സൈമണ്‍സ്, ഹെര്‍ഷ്വല്‍ ഗിബ്‌സ്, റിയാന്‍ ഹാരിസ് തുടങ്ങിയവരെല്ലാം ഡെക്കാനുവേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ്.

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ അകാരണമായാണ് പുറത്താക്കിയതെന്ന് 2008-2010 കാലയളവില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് വെങ്‌ചേഴ്‌സ് ചെയര്‍മാനായിരുന്ന വി ശങ്കര്‍ പറഞ്ഞു. മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി നിയമത്തെ കാറ്റില്‍ പറത്തിയായിരുന്നു ബിസിസി ഐയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചു. 2017ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയെയും ബിസിസിഐ പുറത്താക്കിയിരുന്നു. തിരിച്ചുവരാന്‍ 850 കോടി രൂപ കെട്ടിവെക്കണമെന്നാണ് ബിസിസി ഐ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്. ഡെക്കാനെ പുറത്താക്കിയതോടെ ഹൈദരാബാദില്‍ നിന്നുള്ള സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്ലില്‍ ഉള്‍ക്കൊള്ളിച്ചു. 425 കോടിക്കാണ് (പ്രതിവര്‍ഷം 85 കോടി) ഹൈദരാബാദുമായി ബിസിസിഐ കരാറിലെത്തിയത്. ഇപ്പോഴും ഹൈദരാബാദ് ഐപിഎല്ലിലെ സജീവ സാന്നിധ്യമാണ്.