ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ 11 പരിശീലകരുമായുള്ള കരാര്‍ അവസാനിപ്പിച്ച് ബിസിസിഐ. ഇതില്‍ അഞ്ച് മുന്‍ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടും. രമേഷ് പവാര്‍, എസ്എസ് ദാസ്, റിഷികേശ് കനിത്കര്‍, സുബ്രോതോ ബാനര്‍ജി, സുജിത് സോമസുന്ദര്‍ എന്നിവരെ ഉള്‍പ്പെടെയാണ് ബിസിസിഐ പുറത്താക്കുന്നത്. ഈ വര്‍ഷം കൂടിയാണ് ഇവര്‍ക്ക് കരാറുള്ളത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കരാര്‍ പുതുക്കി നല്‍കേണ്ടന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡാണ് പരിശീലകരെ പിരിച്ചുവിടല്‍ കാര്യം അറിയിച്ചത്. ഒരു വര്‍ഷത്തെ കരാറിലായിരുന്നു ഇവരില്‍ പലരും ബിസിസിഐക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. 30-55 ലക്ഷം വരെയായിരുന്നു ഇവരുടെ പ്രതിഫലം. എന്നാല്‍ പിരിച്ചുവിടല്‍ കാര്യം യാതൊരു മുന്നറിയിപ്പുമില്ലാതെയാണെന്നാണ് പരിശീലകര്‍ പറയുന്നത്.
'ഞങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പ് രാഹുല്‍ ദ്രാവിഡില്‍ നിന്ന് കോള്‍ വന്നിരുന്നു. ബിസിസി ഐ നിങ്ങളുടെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന വിവരം അദ്ദേഹം പറഞ്ഞു. എന്താണ് അതിന്റെ കാരണമെന്ന് പറഞ്ഞിട്ടില്ല. നിലനിര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കൂടുതലായൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാന മൂന്ന് മാസമായി വെബിനാറില്‍ പങ്കെടുക്കുകയും കോവിഡിന് ശേഷമുള്ള കാര്യങ്ങളെപ്പറ്റി പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പെട്ടെന്ന് പറഞ്ഞിരിക്കുകയാണ് നിങ്ങളുടെ സേവനം അധിക കാലം വേണ്ടെന്ന്'-പരിശീലകരില്‍ ഒരാള്‍ പ്രതികരിച്ചു.
ഇത്തരമൊരു സമയത്തെ പിരിച്ചുവിടല്‍ നടപടി ബുദ്ധിമുട്ടിക്കുമെന്നാണ് മറ്റൊരു പരിശീലകന് പറഞ്ഞത്. 'പല ക്രിക്കറ്റ് അസോസിയേഷനുകളും ഇതിനോടകം പരിശീലകരെ തിരഞ്ഞെടുത്ത് കഴിഞ്ഞു. അതിനാല്‍ത്തന്നെ ഈ കോവിഡ് കാലത്ത് പുതിയൊരു കരാര്‍ ലഭിക്കുക ബുദ്ധിമുട്ടാണ്' എന്നാണ് പരിശീലകന് പറഞ്ഞത.് ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മത്സരങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ചിന് ശേഷം ഒരു മത്സരം പോലും നടത്താന്‍ സാധിച്ചിട്ടില്ല.
നിലവിലെ ഇന്ത്യയിലെ സാഹചര്യവും ടൂര്‍ണമെന്റിന് അനുകൂലമല്ല. ഇതിനിടെ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്താന്‍ അനുമതി നല്‍കിയിരുന്നു.2019ല്‍ രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു പരിശീലക സംഘത്തെ ബിസിസിഐ നിയമിച്ചത്. ഇന്ത്യ എ,അണ്ടര്‍ 19,അണ്ടര്‍23 ടീമുകളിലായിരുന്നു ഇവരില്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചിരുന്നത്.
വര്‍ഷത്തില്‍ 120 ദിവസമായിരുന്നു പരിശീലകര്‍ക്ക് ജോലി ചെയ്യേണ്ടിയിരുന്നത്. വരുമാനമില്ലെന്ന ബിസിസിഐ നിലപാട് ശരിയല്ല. 2018ലെ കണക്ക് പ്രകാരം 5526 കോടി രൂപ ബാങ്ക് ബാലന്‍സായും ഇതില്‍ 2992 കോടി ഫിക്സഡ് ഡെപ്പോസിറ്റായുമുണ്ട്. 2018 ഏപ്രിലില്‍ സ്റ്റാര്‍ ടിവിയുമായി കരാര്‍ ഉണ്ടാക്കിയപ്പോള്‍ 6.138.1 കോടി രൂപയാണ് ബിസിസിഐക്ക് ലഭിച്ചത്. ഇത്തവണത്തെ ഐപിഎല്‍ ബിസിസി ഐക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കില്ല.