ലോകമെങ്ങും കൊറോണ ഭീതി പിടിമുറുക്കുമ്പോള്‍ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെയ്‌ക്കേണ്ടി വരുമോ? വേണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പക്ഷം. സ്ഥിതിഗതികള്‍ രൂക്ഷമാണ്. ജൂലായ് 24 -ന് നിശ്ചയിച്ച ടോക്യോ ഒളിമ്പിക്‌സ് ഒരു വര്‍ഷം കഴിഞ്ഞ് നടത്താമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ നിശ്ചയിച്ച പ്രകാരം ഒളിമ്പിക്‌സ് സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഒളിമ്പിക്‌സ് സംഘാടകരും.
ഒളിമ്പിക്‌സിന് ഇനി അഞ്ചു മാസം തികച്ചില്ല. ഒളിമ്പിക്‌സ് നടത്താനാണ് തീരുമാനമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി (ഐഓസി) കായിക സംഘടനകളുമായി ചൊവാഴ്ച്ച ചര്‍ച്ച നടത്തും. ഒളിമ്പിക്‌സ് നടത്താന്‍ കഴിയുമോ എന്നതായിരിക്കും കൂടിക്കാഴ്ച്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ മഹാമാരിയില്‍ ഇതുവരെ 6,000 -ത്തില്‍പ്പരമാണ് മരണസംഖ്യ. 1.60 ലക്ഷം ആളുകള്‍ വൈറസ് ബാധിതരുമാണ്. ആഗോള തലത്തില്‍ കായിക മത്സരങ്ങളെല്ലാം ഉപേക്ഷിക്കുന്ന അവസരത്തില്‍ ഒളിമ്പിക്‌സ് മാത്രം നടത്തേണ്ടതുണ്ടോ? രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിക്ക് മുന്നിലുള്ള ചോദ്യമിതാണ്.
Most Read: ഇനി സ്‌കിന്‍കിസ് വരയ്ക്കുന്ന വരയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടക്കും, അപ്പോൾ ഷട്ടോരി?
എന്തായാലും ഒളിമ്പിക്‌സ് നടത്തുമെന്ന പിടിവാശി ജപ്പാനുണ്ട്. കൊറോണ മഹാമാരിക്ക് മേല്‍ ലോകജനത കുറിക്കാനിരിക്കുന്ന വിജയത്തിന്റെ പ്രതീകമായി ഒളിമ്പിക്‌സ് മാറുമെന്നാണ് തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ ഷിന്‍സോ ആബെ പറഞ്ഞത്. ഒളിമ്പിക്‌സ് അനിശ്ചിതത്വത്തില്‍ തുടരുമ്പോഴും തയ്യാറെടുപ്പുകളുമായി ഐഓസി സജീവമായി രംഗത്തുണ്ട്.
നേരത്തെ, യോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട് വിവിധ കായിക സംഘടനകളുമായി ഐഓസി സ്്‌പോര്‍ട്‌സ് ഡയറക്ടര്‍ കിറ്റ് മക്‌കോണല്‍ ചര്‍ച്ച നടത്തിയിരുന്നു. ബോക്‌സിങ്, ഫെന്‍സിങ്, ജൂഡോ, ക്ലൈമ്പിങ് മുതലായ ഇനങ്ങളുടെ യോഗ്യതാ മത്സരങ്ങള്‍ റദ്ദു ചെയ്ത പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സില്‍ എങ്ങനെ പങ്കെടുക്കുമെന്നതിനെ ചൊല്ലി താരങ്ങള്‍ക്ക് ആശങ്കയുണ്ട്. ചൊവാഴ്ച്ചത്തെ കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
Most Read: ഒരു വാക്ക് പറഞ്ഞില്ല, ബിസിസിഐക്ക് എതിരെ രോഷംകൊണ്ട് മമതാ ബാനര്‍ജി
ജപ്പാനില്‍ ഇതുവരെ 1,481 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 697 പേര്‍ ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂയിസ് കപ്പലിലാണുള്ളത്. 29 ആണ് ജപ്പാനില്‍ കൊറോണ കാരണമുള്ള മരണസംഖ്യയും.