റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ ഒടുവില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും വിരമിക്കുന്നു. കൊളംബിയന്‍ ടീം ഇന്‍ഡിപെന്‍ഡന്റ് സാന്റ ഫെയ്ക്കുവേണ്ടിയാകും സൂപ്പര്‍താരം അവസാനമായി ബൂട്ടണിയുക. ഒക്ടോബര്‍ 17ന് റൊണാഡീന്യോയ്ക്കായി സൗഹൃദ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, സാന്റ ഫെയുടെ എതിരാളികള്‍ ആരാണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ബ്രസീലിനുവേണ്ടി 97 തവണ കളത്തിലിറങ്ങിയ താരം രാജ്യത്തെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന റൊണാള്‍ഡീന്യോ നേരത്തെ തന്നെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ വന്‍കിട ടീമുകള്‍ക്കുവേണ്ടി വര്‍ഷങ്ങളായി കളിച്ചിട്ടുമില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫൈവ്‌സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ 39-ാം വയസിലാണ് ബൂട്ടഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ധോണി ഇന്ന് വിരമിക്കില്ല, വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ബിസിസിഐ
കൊളംബിയയിലെ പ്രശസ്തമായ ക്ലബ്ബായ സാന്റ ഫെ 17 ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. റൊണാള്‍ഡീന്യോയുടെ വിരമിക്കല്‍ മത്സരം വിലയേറിയതാകുമെന്നാണ് റിപ്പോര്‍ട്ട്. 30 യൂറോ വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ബ്രസീലില്‍ ചില നിയമപ്രശ്‌നങ്ങള്‍മൂലം കുരുക്കിലായ താരത്തിന്റെ പാസ്‌പോര്‍ട്ട് കോടതിയിലാണ്. അതുകൊണ്ടുതന്നെ, മത്സരത്തില്‍ പങ്കെടുക്കാനായി റൊണാള്‍ഡീന്യോയ്ക്ക് പോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹം നിലനില്‍ക്കുകയാണ്.