ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുവരുന്ന ഏഷ്യന്‍ ഗെയിംസില്‍ സുരക്ഷ ശക്തമാക്കി. തീവ്രവാദ ഭീഷണിയും ഭൂകമ്പ സാധ്യതയും കണക്കിലെടുത്താണിത്. ഇന്നേവരെയില്ലാത്ത രീതിയിലാണ് ഏഷ്യന്‍ ഗെയിംസിന്റെ സുരക്ഷയെന്ന് അധികൃതര്‍ പറയുന്നു. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ഗെയിംസിനായി ഏതാണ്ട് 12,000ത്തോളം കായിക താരങ്ങളും അവരുടെ ഒഫീഷ്യലുകളും 5,000 മാധ്യമ പ്രവര്‍ത്തകരും ഇന്തോനേഷ്യയിലെത്തിയിട്ടുണ്ട്. എല്ലായിടത്തും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി അടുത്തിടെ ഒട്ടേറെ ക്രിമിനലുകളെ കൊന്നൊടുക്കിയത് വന്‍ വിവാദമായിരുന്നു. എന്നാല്‍, തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയ്‌ക്കൊരുക്കമല്ലെന്നാണ് അധികൃതരുടെ നിലപാട്.
വലിയ രീതിയില്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യം കൂടിയാണ് ഇന്തോനേഷ്യ. അടിക്കടിയുണ്ടാകുന്ന ചെറുതും വലുമായ ഭൂകമ്പങ്ങള്‍ രാജ്യത്തെ അസ്വസ്ഥമാക്കാറുണ്ട്. ഗെയിംസിനിടയില്‍ ഭൂകമ്പമുണ്ടായാല്‍ വലിയ ദുരന്തമാണ് സംഭവിക്കുക. ഇത് മുന്‍കൂട്ടികണ്ടുകൊണ്ടാമ് ഗെയിംസ് വില്ലേജുകളുടെയും മറ്റും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
ഗെയിംസിനിടയിലെ അത്യാഹിതങ്ങളൊഴിവാക്കാന്‍ സംഘാടകര്‍ പെടാപ്പാടുപെടുകയാണ്. വലിയ സാമ്പത്തിക വളര്‍ച്ചയാണ് ഗെയിംസ് കൊണ്ട് രാജ്യം നോട്ടമിടുന്നത്. 2030 ആകുമ്പോഴേക്കും ലോകത്തെ പത്ത് സാമ്പത്തിക ശക്തികളൊന്നായി ഇന്തോനേഷ്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സുരക്ഷയ്ക്കും പേരുദോഷത്തിനും ഇടയാക്കുന്നതൊന്നും ഗെയിംസിനിടയില്‍ സംഭവിക്കരുതെന്ന ജാഗ്രതയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
വരുന്നു, ഏഷ്യാ കപ്പ്... തീപാറും പോരാട്ടങ്ങള്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ?,