ദില്ലി: ഷോട്ട് പുട്ട് താരം ദീപാ മാലിക്കിനും ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്കും രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാർശ. കായിക മേഖലയിൽ മികവു കാട്ടുന്ന വ്യക്തികൾക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയാണിത്.
മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 പേര്‍ക്ക് അര്‍ജുന പുരസ്കാരത്തിന് ശുപാർശയുണ്ട്. മുൻ ഹോക്കി താരവും മലയാളിയുമായ മാനുവൽ ഫ്രഡറിക് ധ്യാൻ ചന്ദ് പുരസ്കാരത്തിന് ശുപാർശ നേടി. കേരളത്തിൽ നിന്നുള്ള ഏക ഒളിമ്പിക് മെഡൽ ജേതാവാണ് ഇദ്ദേഹം.
ബാഡ്മിന്റണ്‍ പരിശീലകന്‍ വിമല്‍ കുമാര്‍, ടേബിള്‍ ടെന്നീസ് പരിശീലകന്‍ സന്ദീപ് ഗുപ്ത, അത്‌ലറ്റിക്‌സ് പരിശീലകന്‍ മൊഹീന്ദര്‍ സിങ് ഡില്ലന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരത്തിന് ശുപാര്‍ശ നേടിയിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ആജീവനാന്ത മികവ് ചൂണ്ടിക്കാട്ടി മെര്‍സ്ബാന്‍ പട്ടേല്‍ (ഹോക്കി), രാംബീര്‍ സിങ് ഖോഖര്‍ (കബഡി), സഞ്ജയ ഭരദ്വാജ് (ക്രിക്കറ്റ്) എന്നിവര്‍ക്കും ദ്രോണാചാര്യ പുരസ്‌കാരമുണ്ട്.
മുഹമ്മദ് അനസിനെ കൂടാതെ സ്വപ്‌ന ബര്‍മന്‍ (അത്‌ലറ്റിക്‌സ്), തേജീന്ദര്‍ പാല്‍ സിങ് (അത്‌ലറ്റിക്‌സ്), അജയ് താക്കൂര്‍ (കബഡി), രവീന്ദ്ര ജഡേജ (ക്രിക്കറ്റ്), പൂനം യാദവ് (ക്രിക്കറ്റ്), ഗുർപ്രീത് സിങ് സന്ധു (ഫുട്‌ബോള്‍), അഞ്ജും മൗഡ്ഗില്‍ (ഷൂട്ടിങ്), ഹര്‍മീത് ദേശായി (ടേബിള്‍ ടെന്നീസ്), ചിംഗ്ലൻസന (ഹോക്കി), എസ് ഭാസ്‌കരന്‍ (ബോഡി ബില്‍ഡിങ്), ലോണിയ ലാത്തര്‍ (ബോക്‌സിങ്), സിഎസ് കാഞ്ജും (ഹോക്കി), ഗൗരവ് സിങ് ഗില്‍ (മോട്ടോര്‍ സ്‌പോര്‍ട്‌സ്), പ്രമോദ് ഭാഗട്ട് (പാരാ ബാഡ്മിന്റണ്‍), പൂജാ ഛന്ദ (ഗുസ്തി), ബിഎസ് പ്രണീത് (ബാഡ്മിന്റണ്‍), സുന്ദര്‍ സിങ് ഗുജ്ജര്‍ (പാരാ അത്‌ലറ്റിക്‌സ്), സിമ്രാന്‍ സിങ് ഷേര്‍ഗില്‍ (പോളോ), ഫൗദ് മിശ്ര (അശ്വഭ്യാസം) ശുപാർശ പട്ടികയിൽ ഇടംനേടി.
400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ അനസ് ഒട്ടേറെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ വിജയം നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ അനസ് 400 മീറ്ററില്‍ വെള്ളി മെഡലും നേടിയിരുന്നു. മിക്‌സഡ് റിലേയില്‍ സ്വര്‍ണംനേടിയ ടീമിനെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചത്. അടുത്തിടെ നടന്ന അന്താരാഷ്ട്ര മീറ്റുകളിലും അനസ് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്.ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് അനസ്.
സിന്‍സിനാറ്റി ഓപ്പണ്‍: സെമിയില്‍ കടന്ന് ജോക്കോവിച്ച്, നവോമി ഒസാക്ക പുറത്ത്
കായിക താരങ്ങളുടെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് എന്നിവയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നവരെ അര്‍ജുനയ്ക്കായി പരിഗണിക്കുകയാണ് പതിവ്. ഏഴര ലക്ഷം രൂപയാണ് ഖേല്‍ രത്‌ന പുരസ്‌കാര തുക. അര്‍ജന പുരസ്‌കാര ജേതാക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര കായിക മന്ത്രാലയം പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം മാത്രമേ അന്തിമ പ്രഖ്യാപനം വരികയുള്ളൂ.