കൊളംബോ: 2011 ല്‍ ഇന്ത്യ വിജയികളായ ഏകദിന ലോകകപ്പ് ഒത്തുകളിയാണെന്ന തരത്തിലുള്ള വിവാദം പുതിയ തലത്തിലേക്ക്. നേരത്തെ ഒത്തുകളി ആരോപണം ഉന്നയിച്ച മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെ ഇപ്പോള്‍ അത് തന്റെ സംശയം മാത്രമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമാവുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും സംഭവത്തില്‍ ഇടപേടുകയും അന്വേഷണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിലപാടില്‍ മലക്കം മറിഞ്ഞത്. എന്റെ സംശയം അന്വേഷിക്കണമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ലോകകപ്പിന് പിന്നാലെ കായിക മന്ത്രിയായിരുന്ന താന്‍ ഒത്തുകളി സംശയത്തെത്തുടര്‍ന്ന് 2011 ഒക്ടോബറില്‍ 30ന് ഐസിസിക്ക് നല്‍കിയ പരാതിയുടെ കോപ്പി പോലീസിന് പോലീസിന് കൈമാറിയെന്നും മഹിന്ദാനന്ദ പറഞ്ഞു. നേരത്തെ 2011 ലെഏകദിന ലോകകപ്പ് ഇന്ത്യ ശ്രീലങ്കയ്ക്ക് വിറ്റുവെന്നാണ് മഹിന്ദാനന്ദ ആരോപിച്ചത്. ഇതിന് പിന്നാലെ മഹിന്ദാനന്ദയ്‌ക്കെതിരേ പ്രതികരിച്ച് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും മുന്‍ നായകന്‍ മഹേല ജയവര്‍ധനയും രംഗത്തെത്തിയിരുന്നു.
ആരാധകര്‍ക്ക് ആവേശം: മൈതാനത്ത് പരിശീലനം പുനരാരംഭിച്ച് രോഹിത്
ഒത്തുകളിയാണെങ്കില്‍ തെളിവ് നല്‍കണമെന്നും അനാവശ്യമായ കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു ഇരു താരങ്ങളും പ്രതികരിച്ചത്. മറ്റ് പല താരങ്ങളും മഹിന്ദാനന്ദയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ആദ്യം തെളിവുണ്ടെന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ മഹിന്ദാനന്ദ സംഭവം വലിയ ചര്‍ച്ചയായതോടെ നിലപാട് മാറ്റി തടിയൂരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഒത്തുകളി അന്വേഷിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
ഒത്തുകളി വിവാദത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡി സില്‍വയും രംഗത്തെത്തിയിരുന്നു. 2011 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു ഡിസില്‍വ. ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറെയും അദ്ദേഹത്തിന്റെ ആരാധകരേയും ഓര്‍ത്തെങ്കിലും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് ഡിസില്‍വ അഭിപ്രായപ്പെട്ടത്. 1996ലെ ലോകകപ്പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് വിലപ്പെട്ടതായതുപോലെ 2011 ലെ ലോകകപ്പ് ഇന്ത്യക്കും അമൂല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സത്യം പുറത്തുകൊണ്ടുവരേണ്ടത് ബിസിസി ഐയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റേയും കടമയാണെന്നും ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണെന്നും ഇതിനായി ആവശ്യമെങ്കില്‍ ഇന്ത്യയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോകകപ്പ് ഫൈനലിനുള്ള ലങ്കന്‍ ടീമില്‍ മാറ്റം വരുത്തിയത് നിയമപ്രകാരം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് ഫൈനലില്‍ മാത്യൂസിന് പകരം തിസാര പെരേര, അജന്ത മെന്‍ഡീസിന് പകരം സൂരജ് രണ്‍ദീവ്, ഹെരാത്തിന് പകരം കുലശേഖര, ചമര സില്‍വയ്ക്ക് പകരം ചമര കപുഗേദര എന്നിവര്‍ക്ക് അവസരം നല്‍കിയത് നേരത്തെ വിവാദമായത് വിശദീകരിക്കുകയായിരുന്നു ഡിസില്‍വ.