റിയോ: റിയോ ഒളിംപിക്‌സില്‍ അമേരിക്കയെ കടത്തിവെട്ടി തങ്ങള്‍ മെഡല്‍ നിലയില്‍ ഒന്നാംസ്ഥാനത്തെത്തുമെന്നായിരുന്നു ചൈന അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടാംസ്ഥാനം നിലനിര്‍ത്താന്‍പോലും ചൈനയ്ക്ക് കഴിഞ്ഞേക്കില്ലെന്നാണ് മെഡല്‍ നില സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ചൈന അമേരിക്കയ്ക്കും ബ്രിട്ടനും പിന്നില്‍ മൂന്നാംസ്ഥാനത്താണ്.
രണ്ടു പതിറ്റാണ്ടിനിടയിലെ ചൈനയുടെ മോശം പ്രകടനമാണിത്. ചൈനയുടെ ഇത്തരത്തിലുള്ള പ്രകടനം അവരുടെ ടീമിനെ മൊത്തമായി ബാധിച്ചതായാണ് ടീം ഒഫീഷ്യല്‍ ഏജന്‍സി വ്യക്തമാക്കുന്നത്. ചൈന അപ്രമാദിത്വം പുലര്‍ത്തിയിരുന്ന ബാഡ്മിന്റണ്‍, ഡൈവിങ്, ജിംനാസ്റ്റിക് എന്നിവയില്‍ പിന്നോക്കം പോയതാണ് മെഡല്‍ നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2004ന് ശേഷം നടന്ന എല്ലാ ഒളിംപിക്‌സുകളിലും ചൈന രണ്ടാംസ്ഥാനം നിലനിര്‍ത്തിയിരുന്നു. അമേരിക്കയ്ക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നതും ചൈനയില്‍ നിന്നായിരുന്നു. എന്നാല്‍, റിയോ ഒളിംപിക്‌സിസില്‍ ചൈനീസ് ജിംനാസ്റ്റിക് താരങ്ങള്‍ക്ക് ഒരു സ്വര്‍ണം പോലും ലഭിച്ചിട്ടില്ല. കുറഞ്ഞത് 3 സ്വര്‍ണമെഡല്‍ ലഭിച്ചിരുന്ന ബാഡ്മിന്റണിലും സ്ഥിതി മറിച്ചല്ല.
തങ്ങളുടെ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ചൈന റിയോയിലേക്ക് അയച്ചത്. 416 പേര്‍. 36 സ്വര്‍ണമെഡലെങ്കിലും ഇത്തവണ നേടാന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഇതിന്റെ അടുത്തെങ്ങുമെത്താന്‍ ചൈനയ്ക്ക് ഇത്തവണ കഴിയില്ലെന്നുറപ്പാണ്. ഒളിംപിക്‌സിലെ മോശം പ്രകടനം വരുംദിവസങ്ങളില്‍ ചൈനയില്‍ വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.