ആത്മവിശ്വാസമില്ലാത്ത ഓട്ടം
മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ 100 മീറ്ററിൽ സ്വർണം നേടിയാണ് ഉസൈൻ ബോൾട്ട് ലണ്ടനിലേക്ക് വണ്ടി കയറിയത്. എന്നാൽ ലോക ചാന്പ്യൻഷിപ്പിന്റെ ഹീറ്റ്സിലും സെമിയിലും അത്ര ശോഭനമായിരുന്നില്ല ബോൾട്ടിന്റെ ഓട്ടം. ഫൈനലിൽ 9.95 സെക്കൻഡിൽ ഫിനിഷ് ചെയ്യാനേ ബോൾട്ടിന് കഴിഞ്ഞുള്ളൂ.
ഗാറ്റ്ലിൻ കുതിച്ചുപാഞ്ഞു
മികച്ച തുടക്കം കിട്ടാത്തതാണ് ഉസൈൻ ബോൾട്ടിന് വിനയായത്. എന്നാൽ ജസ്റ്റിൻ ഗാറ്റ്ലിന് ആ പിഴവ് സംഭവിച്ചില്ല. 9.92 സെക്കന്‍ഡിലാണ് ഗാറ്റ്ലിൻ 100 മീറ്റർ പിന്നിട്ടത്. രണ്ട് തവണ മരുന്നടിച്ച് പുറത്താകേണ്ടി വന്ന 35കാരനായ ഗാറ്റ്ലിൻ ബോൾട്ടിന്റെ അവസാന ഷോയിലെ നായകനായി.
സങ്കടകരമായ അന്ത്യം
സംഭവബഹുലമായ ഒരു കരിയറിന്റെ വേദനിപ്പിക്കുന്ന അന്ത്യം. ഇതാണ് ലണ്ടനിൽ കണ്ടത്. അവസാന വ്യക്തിഗത മത്സരത്തിൽ സ്വർണം നേടാൻ പറ്റാത്തതിൽ ബോൾട്ടിന് ദുഖമുണ്ട്. ബോൾട്ടിന് മാത്രമല്ല, മൂന്നാമനായി മാത്രം ബോൾട്ട് ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ആരാധകർക്കുമുണ്ട് കണ്ണീർ. ബോൾട്ടിന്റെ കരിയറിലെ ഇരുപതാം 100 മീറ്റർ സ്വർണമാണ് ലണ്ടനിൽ കൈവിട്ടത്.
മോണോക്കോയിലെ അതേ സമയം
മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ 100 മീറ്ററിൽ ബോൾട്ട് സ്വർണം നേടിയത് 9.95 സെക്കൻഡിൽ ഫിനിഷ് ചെയ്താണ്. അന്ന് പക്ഷേ കൂടെയോടിയ അമേരിക്കയുടെ ഇസിയ യങ് 9.98 സെക്കൻഡെടുത്തു ഫിനിഷ് ചെയ്യാൻ. ലണ്ടൻ ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കുമെന്ന് ബോള്‍ട്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇനി റിലേയിൽ ജമൈക്കയ്ക്ക് വേണ്ടി ഒരു ഓട്ടം കൂടി ബോൾട്ട് ഓടും.
ഏറ്റവും വലിയ വെല്ലുവിളി
ബോള്‍ട്ടിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ലോക ചാംപ്യന്‍ഷിപ്പെന്നാണ് വിലയിരുത്തപ്പെട്ടത്. അത് അക്ഷരം പ്രതി ശരിയായി. 2016ലെ റിയോ ഒളിംപിക്‌സില്‍ ഇരട്ട സ്വര്‍ണം നേടിയ ശേഷം ഉസൈന്‍ ബോള്‍ട്ടിന് കിട്ടിയ ഉജ്ജ്വല ജയമായിരുന്നു മോണോക്കോയിലേത്. എന്നാൽ അത് ലോക ചാമ്പ്യൻഷിപ്പിൽ ആവർത്തിക്കാൻ ബോൾട്ടിന് സാധിച്ചില്ല.