കിടിലം ഈ സമ്മാനം
ഇടിക്കൂട്ടിലെ പുലിക്കുട്ടിക്ക് നല്കുന്ന സമ്മാനവും വ്യത്യസ്തമാകണമല്ലോ. ലോക ബോക്സിംഗ് കൗണ്‍സില്‍ മത്സര വിജയിക്കായി ഒരുക്കിയ ബെല്‍റ്റിനെ കുറിച്ചറിഞ്ഞാല്‍ കണ്ണ് തള്ളിപ്പോകും. ഇത് വരെ ഒരു കായികമത്സരത്തിലെ വിജയിക്കും ലഭിക്കാത്ത അത്രയും വിലപിടിപ്പുള്ളതാണ് ഈ മണി ബെല്‍റ്റ്.
വജ്രം, ഇന്ദ്രനീലം, മരതകം
കൃത്യമായി പറഞ്ഞാല്‍ 33,360 വജ്രക്കല്ലുകള്‍, 600 ഇന്ദ്രനീലക്കല്ല്, 300 മരതകക്കല്ല്, 1.5 കിലോ ഗ്രാമോളം വരുന്ന 24 കാരറ്റ് തനിത്തങ്കം എന്നിവയാണ് ഈ അപൂര്‍വ്വ ബെല്‍റ്റിനെ വ്യത്യസ്തമാക്കുന്നത്. പച്ച ഇറ്റാലിയന്‍ മുതലത്തുകലിലാണ് ഈ ബെല്‍റ്റുണ്ടാക്കിയിരിക്കുന്നത്.
വില കണ്ണ് തള്ളിക്കും
ഇനി ഈ ബെല്‍റ്റിന്റെ വില എന്താണെന്ന് അറിയേണ്ടേ. ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് പ്രകാരം 1 മില്യണ്‍ ഡോളറാണ് ഈ മണി ബെല്‍റ്റ് നിര്‍മ്മിക്കാന്‍ വേണ്ടി വന്ന ചിലവ്. മൂന്നാഴ്ച കൊണ്ടാണത്രേ ഇതുണ്ടാക്കിയെടുത്തത്.
ഇത് അപൂർവ്വം
സാധാരണ ബോക്സിംഗ് മത്സരങ്ങളില്‍ പ്രത്യേക ടൈറ്റിലുകളാണ് വിജയിക്ക് ബെല്‍റ്റായി നല്‍കുക. എന്നാലിത് അങ്ങനെയല്ല. ലോക ബോക്സിംഗ് കൗണ്‍സില്‍ മെയ് വെതറിന് നല്കുന്ന ഉപഹാരമാണീ വിലമതിക്കാനാവാത്ത മണി ബെല്‍റ്റ്.
ചരിത്രത്തിന്റെ ഓർമ്മയ്ക്ക്
മത്സരാര്‍ത്ഥികളായ രണ്ട് പേരുടേയും പേരുകള്‍ ഈ ബെല്‍റ്റില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ലോക ബോക്സിംഗ് ഹീറോ മെയ് വെതറിന്റേയും അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ മഗ്രിററുടേയും ചരിത്ര മത്സരത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ബെല്‍റ്റ് തയ്യാറാക്കിയതെന്നാണ് ബോക്സിംഗ് കൗണ്‍സില്‍ പ്രസിഡണ്ട് മൗറിഷ്യോ സുലൈമാന്‍ പറയുന്നത്.
പണം സ്വപ്നതുല്യം
2015ല്‍ മാനി പക്വിയോ- മെയ് വെതര്‍ മത്സരം നടന്നപ്പോഴും ലോക ബോക്സിംഗ് കൗണ്‍സില്‍ ഇത്തരമൊരു ബെല്‍റ്റ് തയ്യാറാക്കിയിരുന്നു. അന്ന് മെയ് വെതറിന് ലഭിച്ചത് ഏകദേശം 200 മില്യണ്‍ ഡോളര്‍ കൂടി ആയിരുന്നു. ഇത്തവണയും ഏതാണ്ട് അത്രതന്നെ തുക മെയ് വെതറിന് ലഭിച്ചിട്ടുണ്ട്.
പ്രതിഷേധിച്ച് പേട്ട
അതേസമയം മെയ് വെതറിന് ലഭിച്ച മണി ബെല്റ്റിനെതിരെ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനയായ പേട്ട രംഗത്ത് വന്നിട്ടുണ്ട്. ഈ ബെല്‍റ്റിന് വേണ്ടി മുതലയുടെ തുകല്‍ ഉപയോഗിച്ചതാണ് പേട്ടയെ പ്രകോപിപ്പിച്ചത്. ബോക്സിംഗ് കൗണ്‍സില്‍ പ്രസിഡണ്ടിനെ പേട്ട പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.