ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾക്ക് തുടക്കമാകുമ്പോൾ ആദ്യ ദിനം ഇന്ത്യയ്ക്ക് നിരാശ. 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ മലയാളി താരം എം.പി ജാബിർ ഫൈനൽ കാണാതെ പുറത്തായി. ഹീറ്റ്സിൽ ഏറ്റവും ഒടുവിലായാണ് താരം ഫിനിഷ് ചെയ്തത്. അഞ്ചാം റൗണ്ട് ഹീറ്റ്സിൽ ഏഴ് താരങ്ങളാണ് ഇറങ്ങിയത്. ഇതിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ ജാബിറിന് സാധിച്ചുള്ളു.
പി.ടി ഉഷയ്ക്ക് ശേഷം 400 മീറ്റർ ഹർഡിൽസിഷ ഒളിംപിക് യോഗ്യത നേടിയ ആദ്യ മലയാളി താരമാണ് ജാബിർ. ദേശീയ അന്തർദേശീയ ഇവന്റുകളിലെ മികച്ച പ്രകടനമാണ് താരത്തിന് ഒളിംപിക്സ് ടിക്കറ്റും ഉറപ്പിച്ചത്. ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പ്, സൗത്ത് ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ഗെയിംസ് ടെസ്റ്റ് ഇവന്റ് ചാംപ്യൻഷിപ്പുകളിലെല്ലാം മെഡൽ വാരികൂട്ടിയിട്ടുള്ള താരം ഒളിംപിക്സിലും പ്രതീക്ഷയായിരുന്നു.
അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി കുറിച്ചു. ഒളിംപിക്സിൽ 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത് തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോർഡാണ് അവിനാഷ് തിരുത്തിയെഴുതിയത്. എന്നാൽ മത്സരത്തിൽ ഏഴമതായാണ് താരം ഫിനിഷ് ചെയ്തത്. മെഡൽ നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചു.
ഷൂട്ടിങ്ങിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് റൗണ്ടില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ 11 ആം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു. പട്ടികയിലെ ആദ്യ എട്ടു പേരാണ് ഫൈനലിലേക്ക് യോഗ്യത നേടുക. പ്രിസിഷന്‍ റൗണ്ടിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി അഞ്ചാം സ്ഥാനം കയ്യടക്കിയാണ് മനു ഭാക്കര്‍ റാപ്പിഡ് റൗണ്ട് ആരംഭിച്ചത്. റാപ്പിഡ് റൗണ്ട് ആദ്യ സീരീസില്‍ താരം 96 സ്‌കോര്‍ കുറിച്ചു. ഈ അവസരത്തില്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് താരം പിന്തള്ളപ്പെട്ടിരുന്നു. രണ്ടാം റാപ്പിഡ് സീരീസില്‍ 97 സ്‌കോര്‍ കണ്ടെത്തിയ മനു ഭാക്കര്‍ മൂന്നാം സീരീസിലും ഇതുതന്നെ ആവര്‍ത്തിച്ചു. 582 സ്‌കോറുമായാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.