ടോക്കിയോ ഒളിംപിക്സിൽ തുടർച്ചയായ തോൽവികളിൽ നിന്ന് ശക്തമായ തിരിച്ചുവരവുമായി ഇന്ത്യൻ വനിതകൾ. അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റിലെ ആദ്യ ജയം കുറിച്ചത്. മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ നവ്നീത് കൗർ ഐറിഷ് വല ചലിപ്പിച്ചത്.
ആദ്യ മൂന്ന് ക്വർട്ടറുകളിലും ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഗോൾ മാത്രം അകന്നു നിന്നു. അക്രമണത്തെ ചെറുക്കാൻ പ്രതിരോധ നിരയ്ക്ക് ആയതാണ് ഇരു ടീമിനും തുണയായത്. ആദ്യ പകുതിയിൽ മാത്രം 10 തവണയാണ് ഇന്ത്യയ്ക്ക് പെനാൽറ്റി കോർണർ ലഭിച്ചത്. ഒരുപിടി മികച്ച അവസരങ്ങൾ അയർലൻഡിനും ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
എന്നാൽ നാലാം ക്വർട്ടറിൽ മത്സരത്തിന്റെ 57-ാം മിനിറ്റിൽ ഇന്ത്യ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ നായിക റാണി റാംപാലിന്റെ തകർപ്പൻ മുന്നേറ്റം കൃത്യമായി വലയിലെത്തിക്കേണ്ട ഉത്തരവാദിത്വമേ നവ്‌നീത് കൗറിനുണ്ടായിരുന്നുള്ളു. അത് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഇന്ത്യൻ ഗോൾകീപ്പർ സവിതയുടെ പ്രകടനമാണ് മത്സരത്തിൽ ഏറെ നിർണായകമായത്. ഐറീഷ് മുന്നേറ്റത്തിന് പലതവണയാണ് സവിത വിലങ്ങു തടിയായത്.
ജയത്തോടെ പൂൾ എയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള ഏക ടീം. കളിച്ച നാല് മത്സരങ്ങളും ജയിച്ച നെതർലൻഡും ജർമ്മനിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. മികച്ച ഗോൾ ശരാശരിയിൽ ജയിച്ചാൽ ഇന്ത്യയുടെ സാധ്യതകൾ സജീവമായി തന്നെ തുടരും.