ടോക്കിയോ: ഒരുപിടി മികച്ച താരങ്ങളെ ലോകത്തിന് സമ്മാനിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. പല പ്രമുഖ ടൂർണമെന്റുകളിലും അവർ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒളിംപിക്സ് വേദിയിൽ നിന്ന് ഒരു മെഡൽ ഇന്ത്യയുടെ മണ്ണിലെത്തിക്കാൻ താരങ്ങൾക്ക് സാധിച്ചട്ടില്ല. ആ ചീത്തപേരിന് പരിഹാരം കാണുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഇത്തവണ ഇന്ത്യൻ സംഘം ടോക്കിയോയിൽ എത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച ട്രാക്കിനും ഫീൽഡിനും തീപിടിക്കുമ്പോൾ ജ്വലിച്ചുയരാൻ ഇന്ത്യൻ താരങ്ങളും സജ്ജമാണ്. അത്ഭുതങ്ങൾ സംഭവിച്ചാൽ ഒന്നിലധികം മെഡലുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ നിന്ന് സാധിക്കും. അതുകൊണ്ട് തന്നെ ഇത്തവണ അത്‌ലറ്റിക് താരങ്ങളിൽ രാജ്യത്തിന് പ്രതീക്ഷയും ഏറെയാണ്.
ജാവ്‌ലിൻ ത്രോയാണ് ഇന്ത്യ ഏറെ പ്രതീക്ഷ വെക്കുന്ന ഒരിനം. നീരജ് ചോപ്രയെന്ന യുവതാരത്തിന് പുതിയ ദൂരങ്ങൾ കണ്ടെത്താൻ സാധിച്ചാൽ ഇന്ത്യൻ പതാക ഒരിക്കൽകൂടി ഉയരുന്നതിന് ടോക്കിയോ സാക്ഷ്യം വഹിക്കും. 26 അംഗ അത്‌ലറ്റിക് ടീമാണ് ടോക്കിയോയിൽ ഇന്ത്യയെ പ്രതിനിധികരിച്ച് എത്തിയിരിക്കുന്നത്. ഇതിൽ നീരജ് മാത്രമാണ് യൂറോപ്പിൽ പോയി പരിശീലനവും മത്സരങ്ങളും പൂർത്തിയാക്കി ഒളിംപിക്സിന് എത്തിയിരിക്കുന്നത്.
ഡിസ്കസ് ത്രോയിൽ മെഡൽ എറിഞ്ഞിടാൻ കമൽപ്രീത് കൗറാകും രാജ്യത്തിനെ പ്രതിനിധികരിക്കുക. ലോക ആറാം നമ്പർ താരമായ കമൽപ്രീത് വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. 66.59 മീറ്റർ ദൂരം എന്ന തന്റെ വ്യക്തഗത മികച്ച ദൂരം ഒരിക്കൽകൂടി താണ്ടാമെന്ന പ്രതീക്ഷയിലാണ് താരവും. വനിതകളുടെ ജാവ്‌ലിൻ ത്രോയിൽ അന്നു റാണിയും മത്സരിക്കുന്നുണ്ട്.
ട്രാക്കിലെത്തുമ്പോൾ നഷ്ടങ്ങളുടെ കണക്കാണ് ഇന്ത്യയ്ക്ക് നിരത്താനുള്ളത്. മലയാളി താരം വി.കെ വിസ്മയ, ജിസ്ന മാത്യു ഗോൾഡൻ ഗേൾ ഹിമ ദാസ്, ട്രാക്കിലെ പായുംപുലി പൂവമ്മ തുടങ്ങി പരിചയസമ്പന്നരുടെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമാണ്. പരുക്കും മോശം ഫോമുമാണ് ഇവർക്ക് തിരിച്ചടിയായത്. എന്നാൽ രേവതി, സുഭ, ധനലക്ഷ്മി തുടങ്ങിയ താരങ്ങളുമായി 4X400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യൻ സംഘമിറങ്ങും.
വനിതകളുടെ 100 മീറ്ററിൽ ദ്യൂതി ചന്ദും 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിറും ട്രാക്കിലെത്തും. 10 കിലോമീറ്റർ നടത്തത്തിൽ കെ.ടി ഇർഫാനും ലോങ് ജംപിൽ എം ശ്രീകന്തുമാണ് മത്സരിക്കാനെത്തുന്നത്. പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് തജീന്ദർ സിങ് തൂറിലാണ് ഇന്ത്യൻ പ്രതീക്ഷ.