ടോക്കിയോ: ജപ്പാനിലെത്തിയ ഇന്ത്യൻ ഒളിംപിക് സംഘത്തിലെ അർജുന അവാർഡ് ജേതാവാണ് ഗോൾഫാ താരം അഥിതി അശോക്. ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ അഥിതി അശോകിന്റെ പേര് അങ്ങനെ കേട്ടിരുന്നില്ല. എന്നാൽ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മെഡൽ പ്രതീക്ഷകൾ സജീവമാക്കുകയാണ് അഥിതി. രണ്ടാം റൗണ്ടിലും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മെഡൽ പോരാട്ടത്തിൽ മുന്നേറുകയാണ് ഇന്ത്യൻ താരം.
രണ്ടാം റൗണ്ടിൽ അവസാന നാല് ഷോട്ടിൽ മൂന്നും ലക്ഷ്യത്തിലെത്തിച്ചാണ് അഥിതി രണ്ടാം സ്ഥാനം നിലനിർത്തിയത്. 23കാരിയായ അഥിതി ഡച്ച് താരങ്ങളായ കോയേഴ്സ് മാഡ്സനും ക്രിസ്റ്റീൻ പെഡേഴ്സനുമൊപ്പമാണ് രണ്ടാം സ്ഥാനത്തുള്ളത്. അമേരിക്കയുടെ നെല്ലി കോർഡയാണ് ഒന്നാം സ്ഥാനത്ത്.
ഒളിംപിക്സിൽ അഥിതിയുടെ രണ്ടാം വരവാണിത്. അമ്മ മഹേശ്വരി തന്നെയാണ് അഥിതിയുടെ ക്യാഡിയായി കൂടെയുള്ളതും. അതേസമയം ഇന്ത്യയുടെ മറ്റൊരു താരം ദിക്ഷ ദാഗർ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 53-ാം സ്ഥാനത്ത് എത്തി. ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ ദിക്ഷ 56-ാം സ്ഥാനത്തായിരുന്നു. ലക്ഷ്യം പിഴക്കാതെയുള്ള അഥിതിയുടെ ഷോട്ടുകൾ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന ചരിത്ര മുഹൂർത്തത്തിലെത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് കായിക പ്രേമികൾ.
അതേസമയം സമൂഹ മാധ്യമങ്ങളിൽ അഥിതി അശോക് അതിവേഗം ചർച്ചയായിരിക്കുകയാണ്. ഗോൾഫിന് പൊതുവെ ഇന്ത്യൻ കായിക പ്രേമികൾക്കിടയിൽ അധികം താൽപര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഒളിംപിക്സിന്റെ തുടക്കത്തിൽ അഥിതിയുടെ പേര് അധികം മാധ്യമങ്ങളിൽ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ശക്തമായ തുടക്കവും രണ്ടാം റൗണ്ടിലെ സ്ഥിരതയാർന്ന പ്രകടനവും സമൂഹ മാധ്യമങ്ങളിൽ അദിതി അശോകിനെ താരമാക്കിയിരിക്കുകയാണ്. റിയോ ഒളിംപിക്സിൽ നേരിട്ട തിരിച്ചടിക്ക് ശേഷം അടുത്ത തവണ പോഡിയത്തിൽ ഫിനിഷ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് യാഥാർത്ഥ്യം ആകുമോയെന്ന കാത്തിരിപ്പിലാണ് ഇന്ത്യ.
അതേസമയം ഒളിംപിക്സ് വേദിയിൽ നിന്ന് ഇന്ന് രണ്ട് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷ വിഭാഗം ഹോക്കിയിൽ നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ സംഘം വെങ്കല മെഡൽ നേടി. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിന് വേണ്ടി നടന്ന നിർണായക മത്സരത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ പ്രകടനമാണ് വെങ്കല മെഡൽ പോരാട്ടത്തിലും നിർണായകമായത്.
എന്നാൽ ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണ മെഡലിനു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഗുസ്തി താരം രവി കുമാര്‍ ദാഹിയക്കുമായില്ല. പുരുഷന്‍മാരുടെ 57 കിഗ്രാം ഗുസ്തി ഫൈനലില്‍ രവി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ലോക ചാംപ്യനും റഷ്യന്‍ താരവുമായ സവുര്‍ ഉഗ്വേവിനോടു 7-4ന് രവി പരാജയം സമ്മതിച്ചു. വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ വിനേഷ് ഫോഗട്ട് മുന്‍ ലോക ചാംപ്യന്‍ വനെസ കലാഡ്‌സിന്‍സ്‌കയയോട് പരാജയപ്പെട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.