ടോക്കിയോ: ഒളിംപിക്സ് പോരാട്ടങ്ങളുടേതാണെന്ന് നമുക്കറിയാം എന്നാൽ സമര പോരാട്ടത്തിന്റേതുകൂടെയാണെന്ന് പറയുകയാണ് ഫ്രഞ്ച് ബോക്സർ മൗറാദ് അലിയേവ്. മത്സരം പുരോഗമിക്കുന്നതിനിടെ തന്നെ അയോഗ്യനാക്കിയ റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് മൗറാദ് ഇടിക്കൂട് തന്റെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാക്കിയത്. പുരുഷന്മാരുടെ 91 കിലോ ഗ്രാം പ്ലസ് വിഭാഗം ക്വർട്ടർ ഫൈനൽ പോരാട്ടത്തിനിടെയാണ് സംഭവം.
ബ്രിട്ടീഷ് എതിരാളിയായ ഫ്രേസർ ക്ലാർക്കുമായി അലിയേവ് മനപ്പൂർവ്വം തന്റെ തല ഉപയോഗിച്ച് ഇടിച്ചുവെന്ന് ചൂണ്ടികാട്ടിയായിരുന്നു ഫ്രഞ്ച് താരത്തെ അയോഗ്യനാക്കിയത്. രണ്ടാം റൗണ്ടിൽ നാല് സെക്കൻഡ് ശേഷിക്കെയാണ് റഫറി ആൻഡി മുസ്തച്ചിയോയുടെ തീരുമാനം. ബ്രിട്ടീഷ് താരത്തിന്റെ രണ്ട് കണ്ണുകൾക്ക് സമീപവും മുറിവുകളും ഉണ്ടായിരുന്നു.
റഫറിയുടെ തീരുമാനത്തിന് പിന്നാലെ നിരാശനായ മൗറാദ് ക്യാൻവാസിന് പുറത്ത് പടിക്കെട്ടിനോട് ചേർന്ന് ഇരുന്നു. ഫ്രഞ്ച് ടീം അധികൃതർ അദ്ദേഹവുമായി സംസാരിക്കാനം വെള്ളം നൽകാനുമൊക്കെ ശ്രമിച്ചെങ്കിലും അനങ്ങില്ലെന്ന നിലപാടിലായിരുന്നു താരം. താരം പിന്നോട്ടില്ലെന്ന് കണ്ടതോടെ അധികൃതർ തന്നെയെത്തി അലിയേവിനോട് സംസാരിച്ചു. ഏകദേശം 30 മിനിറ്റുകൾക്ക് ശേഷമായിരുന്നു ഇത്.
ആദ്യ വഴങ്ങിയ താരം ഫ്രഞ്ച് സംഘത്തോടൊപ്പം സ്ഥിലം വിട്ടെങ്കിലും പിന്നീട് വീണ്ടും തിരിച്ചുവന്ന് പ്രതിഷേധം തുടരുകയായിരുന്നു. "ഞാൻ വിജയിച്ചെന്ന് എല്ലാവർക്കും അറിയാം!" എന്ന ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഇത്തവണ താരം തൽസ്ഥാനത്ത് നിലയുറപ്പിച്ചത്. ഒടുവിൽ ബ്രിട്ടീഷ് താരം ക്ലർക്ക് തന്നെ സമാധാനിപ്പിക്കാൻ രംഗത്തെത്തിയെങ്കിലും അദ്ദേഹം വഴങ്ങാൻ തയാറായില്ല.
മത്സരത്തിലെ അഞ്ച് ജഡ്ജസിലെ മൂന്ന് പേരും ആദ്യ റൗണ്ടിൽ വിജയിയായി കുറിച്ചിരുന്നത് അലീയേവിനെയായിരുന്നു. മത്സരത്തിൽ കൂടുതൽ വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്നതും ഫ്രഞ്ച് താരത്തിന് തന്നെയായിരുന്നു. രണ്ടാം റൗണ്ടിലും മികച്ച പഞ്ചുകളുമായി തിളങ്ങിയ താരത്തിന് എന്നാൽ റഫറിയുടെ വിധി തിരിച്ചടിയാകുകയായിരുന്നു.