ലണ്ടന്‍: സംശയങ്ങളും ചോദ്യങ്ങളുമെല്ലാം അവസാനിപ്പിയ്ക്കാം. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യവതാരം താന്‍ തന്നെയാണ് ജമൈക്കന്‍ ചീറ്റപ്പുലിയെന്നറിയപ്പെടുന്ന ബോള്‍ട്ട് ഒരിയ്ക്കല്‍ കൂടി തെളിയിച്ചിരിയ്ക്കുന്നു.ഒളിമ്പിക്‌സ് പുരുഷ വിഭാഗം 100 മീറ്ററില്‍ 9.63 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന ബോള്‍ട്ട് വേഗപ്പോരില്‍ വീണ്ടും ചരിത്രമെഴുതിയത്. പരിക്കും മോശം ഫോമും നാട്ടുകാരനായ യൊഹാന്‍ ബ്ലേക്കിന്റെ വെല്ലുവിളിയുമെല്ലാം അതിജീവിച്ചാണ് ബോള്‍ട്ട് വീണ്ടും സ്വര്‍ണക്കുതിപ്പ് നടത്തിയത്.

ബെയ്ജിങ് ഒളിമ്പിക്‌സില്‍ താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡിന്റെ ഒളിമ്പിക്‌സ് റെക്കാര്‍ഡ് തിരുത്തിയെഴുതാനും ലണ്ടനില്‍ ബോള്‍ട്ടിനായി. ഇതോടെ കാള്‍ ലൂയിസിന് ശേഷം 100 മീറ്ററില്‍ ഒളിമ്പിക് സ്വര്‍ണ്ണം നിലനിര്‍ത്തുന്ന ആദ്യ താരവുമായി ഉസൈന്‍ ബോള്‍ട്ട്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.
ഈ സീസണിലുടനീളം മുന്‍തൂക്കം ലഭിയ്ക്കുകയും രണ്ടുവട്ടം ബോള്‍ട്ടിനെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ച യൊഹാന്‍ ബ്ലേക്കാണ് വെള്ളി മെഡലിന്റെ അവകാശി. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 9.75 സെക്കന്‍ഡിലാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്. സെമിഫൈനലില്‍ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റലിനാണ് വെങ്കലം. സമയം: 9.79 സെക്കന്‍ഡ്. ഗാറ്റലിന്റെ ഏറ്റവും മികച്ച സമയമാണിത്. അമേരിക്കന്‍ താരങ്ങളായ ടൈസണ്‍ ഗേ നാലാമതും റയാന്‍ ബെയ്‌ലി അഞ്ചാമതും ഫിനിഷ് ചെയ്തു. ജമൈക്കയുടെ അസഫ പവല്‍ ഏറ്റവും പിന്നിലായാണ് ഫിനിഷ് ചെയ്തത്.
ഏഴാം ലെയ്‌നില്‍ സ്ഥാനംപിടിച്ച ബോള്‍ട്ടിന്റെ തുടക്കം പതിവു പോലെ മന്ദഗതിയില്‍ തന്നെയായിരുന്നു. എന്നാല്‍ എണ്‍പതാം മീറ്ററിലെത്തിയപ്പോള്‍ സകല ഊര്‍ജ്ജവും കാലുകളിലേക്ക് ആവാഹിച്ച ബോള്‍ട്ട് മുന്നിലുണ്ടായിരുന്ന ബ്ലേക്കിനെയും ഗാറ്റലിനെയും പിന്തള്ളി സ്വര്‍ണം കൈയെത്തിപ്പിടിയ്ക്കുകയായിരുന്നു.