സോക്കര്‍സിറ്റി സ്‌റ്റേഡിയത്തില്‍ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ മത്സരത്തിന്റെ നൂറ്റിപതിനാറാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ ബൂട്ടില്‍ നിന്നും പറന്ന ജബുലാനി ഹോളണ്ടിന്റെ വലയിലെത്തിയത് പുതിയ ചരിത്രമെഴുതിക്കൊണ്ട്. അതേ കാല്‍പന്തുകളിയിലെ എട്ടാമത്തെ ചാമ്പ്യന്‍ രാജ്യമെന്ന പദവി ഇനി സ്‌പെയിനിന് മാത്രം സ്വന്തം.
പ്രതിരോധത്തിനൊപ്പം കൈക്കരുത്തും ആയുധമാക്കി സ്പാനിഷ് പടയെ ചെറുത്തു നിന്ന ലോകകപ്പിന്റെ ദുരന്ത നായകന്‍മാരായ ഹോളണ്ട് ഒരിയ്ക്കല്‍ കൂടി വെറും കയ്യോടെ മടങ്ങി. 1984ലും 78ലും കൈവിട്ട കീരിടം ഇത്തവണയെങ്കിലും കൈപ്പിടിയിലൊതുക്കാനുള്ള ഓറഞ്ച് പടയുടെ ശ്രമങ്ങളാണ് സ്പാനിഷ് പട തകര്‍ത്തത്.
പരുക്കന്‍ കളിയും മഞ്ഞകാര്‍ഡുകളും നിറഞ്ഞ ഫൈനലില്‍ ഹോളണ്ടിനെ അധിക സമയത്ത് നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് സ്‌പെയിന്‍ സ്വര്‍ണകപ്പില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ലക്ഷ്യം കാണാന്‍ പരാജയപ്പെട്ടതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. യൂറോ കപ്പും ലോകകപ്പും ഒരുമിച്ചു നേടുന്ന രണ്ടാമത്തെ ടീമാണ് സ്‌പെയിന്‍. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലേറ്ററില്‍ നിന്ന് ക്യാപ്റ്റന്‍ ഇകര്‍ കസിയസ് കപ്പ് ഏറ്റുവാങ്ങി. സ്‌പെയിനിന്റെ ആദ്യ ലോകകപ്പ് ഫൈനലില്‍ തന്നെ വിജയം നേടാനും സ്‌പെയിനിന് കഴിഞ്ഞു.
ഡിഫന്‍ഡര്‍ ഹെയ്റ്റിംഗ ചുവപ്പു കാര്‍ഡ് കണ്ടു മടങ്ങിയതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമില്‍ പത്തു പേരെയും വച്ചാണ് ഹോളണ്ട് മത്സരം പൂര്‍ത്തിയാക്കിയത്. സൗന്ദര്യത്തിന് പകരം പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത മത്സരത്തില്‍ പതിമൂന്ന് തവണയാണ് റഫറി വെബ്ബര്‍ക്ക് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. ഇതില്‍ എട്ടു കാര്‍ഡുകളും വാങ്ങിവെച്ചത്. ഓറഞ്ചുപട തന്നെയായിരുന്നു.
കാര്‍ഡുകള്‍ വാങ്ങുന്നതിനൊപ്പം ഗോളടിയ്ക്കാന്‍ കിട്ടിയ അവസരങ്ങള്‍ തുലയ്ക്കുന്നതിലും ഇരുടീമുകളും മിടുക്കുകാട്ടി. ഹോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍ രണ്ടു തവണയാണ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരങ്ങള്‍ തുലച്ചത്. സ്‌പെയിനിനിന്റെ ഡേവിഡ് വിയയും ഒരു തുറന്ന അവസരം തുലച്ചു.