പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഒന്നര ദിവസം ബാക്കി നില്‍ക്കെ 309 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്താന്‍ അവര്‍ക്കായി.
1-0 നാണ് അവര്‍ പരമ്പര സ്വന്തമാക്കിയത്. നാലാം ദിനത്തില്‍ ജയിക്കാന്‍ 632 വേണ്ടിടത്ത് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. മൂന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മല കയറാന്‍ ഓസീസിനാവില്ലെന്ന് ഉറപ്പായിരുന്നു. അതോടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വിടവാങ്ങല്‍ മത്സരം ജയത്തോടെ അവസാനിപ്പിക്കാമെന്ന ഓസീസിന്റെ ആഗ്രഹം മങ്ങിയിരുന്നു.
രണ്ടുദിനത്തിനുള്ളില്‍ 22 വിക്കറ്റുകള്‍ കടപുഴകിയ പെര്‍ത്തില്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 111.5 ഓവറില്‍ അടിച്ചുകൂട്ടിയത് 569 റണ്‍. അതും ഓവറില്‍ അഞ്ചുറണ്ണെന്ന കണക്കില്‍. ദക്ഷിണാഫ്രിക്ക തകര്‍ത്തടിച്ച പിച്ചില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിയുന്ന കാഴ്ചയ്ക്കാണ് നാലാംദിനം സാക്ഷ്യം വഹിച്ചത്.
നാല്‍പ്പത് റണ്‍സ് എന്ന നിലയില്‍ കളി തുടങ്ങിയ ഓസീസിന് ഒരു റണ്‍ കൂട്ടിച്ചേര്‍ക്കും മുമ്പെ ഓപ്പണര്‍ ഡേവിഡ് വാര്‍ണ(29)റിന്റെ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 81 ല്‍ വച്ച് 25 റണ്‍സെടുത്ത ഷെയ്ന്‍ വാടസനും മുട്ടുമടക്കി.
അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്‌സ് കളിക്കാനെത്തിയ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ വരവേറ്റത്.
മോണ്‍ മോര്‍ക്കലിനെ ബൗണ്ടറി പായിച്ചു തുടങ്ങിയ പോണ്ടിങ്ങിന് പക്ഷേഅധികം പിടിച്ചുനില്‍ക്കാനായില്ല. റോബിന്‍ പീറ്റേഴ്‌സന്റെ പന്തില്‍ സ്‌ലിപ്പില്‍ ജാക്വസ് കാലിസിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താകുമ്പോള്‍ 23 പന്തില്‍ രണ്ടു ഫോറുകള്‍ മാത്രമായിരുന്നു പോണ്ടിങ്ങിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. അവസാന ഇന്നിങ്‌സില്‍ പരാജയപ്പെട്ട് മടങ്ങിയെങ്കിലും ഓസീസിനെ ലോകക്രിക്കറ്റിന്റെ ഉയരങ്ങളിലെത്തിച്ച മുന്‍നായകനെ ഏണീറ്റു നിന്നാണ് കാണികള്‍ ആദരിച്ചത്. പോണ്ടിന്റെ മടക്കത്തോടെ കംഗാരുക്കളുടെ ബാറ്റിങ് നിരയുടെ തകര്‍ച്ചയും ആരംഭിച്ചു.
ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് (44), മൈക്ക് ഹസി (26), മാത്യു വെയ്ഡ് (10), ജോണ്‍ ഹാസറ്റിങ് (20), മിച്ചല്‍ ജോണ്‍സന്‍ (മൂന്ന്) നഥാന്‍ ലിയോണ്‍ (31) എന്നിങ്ങനെയാണ് ബാക്കിയുള്ള ഓസീസ് ബാറ്റ്്‌സ്മാന്‍മാരുടെ സ്‌കോര്‍ കാര്‍ഡ്. അവസാന വിക്കറ്റില്‍ നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് 12. 3 ഓവറില്‍ അടിച്ചുകൂട്ടിയ 87 റണ്‍സാണ് ഓസീസ് സ്‌കോര്‍ മുന്നൂറു കടക്കാന്‍ സഹായിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ഏറ്റവും വലിയ സഖ്യവും ഇതുതന്നെ.