ബെയ്‌ജിങ്: കായികരംഗത്ത് ചൈനയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിച്ച ബെയ്‌ജിങ് ഒളിമ്പിക്‌സിന് ഞായറാഴ്‌ച തിരശ്ശീല വീഴും.
ലോക കായിക മാമാങ്കത്തില്‍ മുന്‍നിരയിലെത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം മുഴുവന്‍ വ്യക്തമാക്കുന്ന രീതിയിലുള്ള വിസ്‌മയക്കാഴ്‌ചകളാണ് സമാപനച്ചടങ്ങിനായി ചൈന ഒരുക്കിയിരിക്കുന്നത്. കായിക മാമാങ്കം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചൈന കിരീടം ഉറപ്പാക്കിക്കഴിഞ്ഞു.
280 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 47 സ്വര്‍ണവും 17 വെള്ളിയും 25 വെങ്കലവുമായി ചൈന മുന്നിട്ടുനില്‍ക്കുകയാണ്. 31 സ്വര്‍ണവും 36 വെള്ളിയും 35 വെങ്കലവും നേടിയ അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ 46ാം സ്ഥാനത്താണ്.
ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ചൈന കിരീടം നേടുന്നത്. മത്സരത്തിന് മുമ്പ് ടിബറ്റന്‍ പ്രശ്‌നം കാരണം ഏറെ വിമര്‍ശനങ്ങളുണ്ടാവുകയും മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ തീവ്രവാദ ഭീഷണികളുണ്ടാവുകയും ചെയ്‌തിട്ടും അതെല്ലാം മറികടന്ന് ഗംഭീര ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് ചൈനയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.
ഒളിമ്പിക്‌സിന്റെ വേദികള്‍ക്കുമാത്രമായി 200കോടി രൂപയാണ് ചൈന ചെലവാക്കിയത്. ചെലവിന്റെ ഏകദേശ രൂപം മാത്രമാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. ഏഴ് ലോക റെക്കോര്‍ഡുകളോടെ എട്ട് സ്വര്‍ണം നേടി ചരിത്രം തിരുത്തിയ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സും അത്‌ലറ്റിക്‌സില്‍ മൂന്നു ലോകറക്കോര്‍ഡുകളോടെ ട്രിപ്പിള്‍ നേടിയ ജമൈക്കയുടെ ഉസൈന്‍ ബോല്‍ട്ടുമാണ് ബെയ്‌ജിങിന്റെ താരങ്ങളായത്.
സമാപനപരിപാടികളുടെ വിശദാംശങ്ങളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല. മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്‌ക്ക് തുടങ്ങും. അടുത്ത ഒളിമ്പിക്‌സ് നടക്കേണ്ട ലണ്ടന്‍ നഗരത്തിന്റെ സംഘാടകസമിതിയ്‌ക്ക് ചുമതല കൈമാറുന്ന ചടങ്ങു നടന്നാല്‍ എട്ടുമിനിറ്റുനേരം അവരുടെ കലാപരിപാടികളും ഉണ്ടാവും.
ബന്ധപ്പെട്ട വാര്‍ത്തകള്‍