Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് തുക ഇരട്ടിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറം എം എസ് പി മൈതാനത്ത് അമ്പത്തിമൂന്നാമത് സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം കലോത്സവത്തിലെ വിജയികള്‍ക്കും വര്‍ദ്ധിപ്പിച്ച ക്യാഷ് അവാര്‍ഡ് ലഭ്യമാകത്തക്കവിധം കലോത്സവം അവസാനിപ്പിക്കും മുമ്പേ സര്‍ക്കാര്‍ ആവശ്യമായ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 1000, 800, 600 എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ്. ഇത് യഥാക്രമം 2000, 1600, 1200, എന്നിങ്ങനെയായി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം എം പി യും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ ഇ അഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു. ഡിസൈനര്‍ക്കുള്ള ഉപഹാരം ടൂറിസം മന്ത്രി എ പി അനില്‍കുമാറും പോസ്റ്റര്‍ ഡിസൈനര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയും സ്വാഗത ഗാനരചയിതാവിന് ഇടി മുഹമ്മദ് ബഷീര്‍ എം പി ഉപഹാരം നല്‍കി. എം എല്‍ എമാരായ പി ഉബൈദുള്ള, എം പി അബ്ദുസമദ് സമദാനി, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം.ഉമ്മര്‍, കെ. മുഹമ്മദുണ്ണി ഹാജി, റ്റി.എ അഹമ്മദ് കബീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മമ്മൂട്ടി, കെടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, പി കെ ബഷീര്‍, അഡ്വ. എന്‍ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം സി മോഹന്‍ദാസ്, നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

School Festival

തിങ്കളാഴ്ച രാവിലെ ഡി പി ഐ എ ഷാജഹാന്‍ പതാക ഉയര്‍ത്തിയതോടെയാണ് ഏഴുദിവസത്തെ കലോത്സവത്തിന് തുടക്കമായത്. ഉച്ചകഴിഞ്ഞ് 2.30ന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കെ സേതുരാമന്‍ ഫ്‌ലാഗ്ഓഫ് ചെയ്ത ഘോഷയാത്ര പ്രധാന വേദിയിലെത്തിയപ്പോള്‍ അമ്പത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കലാമേളയു#െ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. ജില്ലയിലെ 83 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്ന ഘോഷയാത്രയില്‍ കളകളി, ഒപ്പന, മോഹിനായാട്ടം തുടങ്ങിയ അമ്പതോളം കലാരൂപങ്ങളും അത്രതന്നെ പ്ലോട്ടുകളും അണിനിരന്നു. ചെണ്ടമേളവും ബാന്റ്‌വാദ്യവും ശിങ്കാരിമേളവും പഞ്ചാരിമേളവും ദഫ്മുട്ടും ഘോഷയാത്രയെ ശബ്ദമുഖരിതമാക്കി.

തെയ്യം, പടയണി, മയിലാട്ടം, കാവടി, പൂക്കാവടി, പുലിക്കളി, പൂതക്കളി, പരിചമുട്ട് എന്നിവ ഘോഷയാത്രയില്‍ ഇടവിട്ടിടവിട്ട് അണിനിരന്നതോടെ നിറങ്ങളുടെയും ആഘോഷത്തിന്റെയും ലഹരിയിലായി മലപ്പുറം. ഘോഷയാത്രയുടെ മുന്നില്‍ കുട്ടികളുടെ റോളര്‍ സ്‌കേറ്റിംഗ് അഭ്യാസം കാണികളുടെ മനംകവര്‍ന്നു. തൊട്ടുപിന്നാലെ ജനപ്രതിനിധികളും കലോത്സവനടത്തിപ്പിന്റെ സ്വാഗതസംഘം ഭാരവാഹികളും അധ്യാപകസംഘടനാ നേതാക്കളും വിദ്യാഭ്യാസവകുപ്പ് ഉന്നതോദ്യോഗസ്ഥരും അണിനിരന്നു. പതിനയ്യായിരത്തോളം കുട്ടികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. എന്‍ സി സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ചിട്ടയായ പങ്കാളിത്തവും. ഘോഷയാത്രയെ ആകര്‍ഷകമാക്കി. ഘോഷയാത്രയ്ക്ക് മുന്നോടിയായ രാവിലെ 11 മണിമുതല്‍ മലപ്പുറം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ 14 ജില്ലകളില്‍ നിന്നായി 12000 കുട്ടികളാണ് 232 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. ഇത്തവണ പുതുതായി 14 മത്സരയിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഹിനിയാട്ടവും ഭരതനാട്യവും ആദ്യദിവസം തന്നെ അരങ്ങിലെത്തി. ജനുവരി 20ന് സമാപന സമ്മേളനം വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ ബി ഗണേഷ് കുമാര്‍ സുവനീര്‍ പ്രകാശനവും മന്ത്രി ഡോ എം കെ മുനിര്‍ സമ്മാനദാനവും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പതാക കൈമാറുന്നതോടെ കലോത്സവത്തിന് വിരാമമാകും.

Story first published: Tuesday, January 15, 2013, 7:20 [IST]
Other articles published on Jan 15, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+