സിഡ്‌നി: ആറു മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ വിചാരണയ്‌ക്കു ശേഷം ഐസിസി ഹര്‍ഭജനെ മൂന്നു കളിയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി.ഓസീസ് താരം സിമണ്ട്‌സിനെ കുരങ്ങന്‍ എന്നു വിളിച്ചതിനാണ് ഹര്‍ഭജന് മൂന്നു കളികളില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നിരിയ്‌ക്കുന്നത്.
ഹര്‍ഭജന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ടീം പര്യടനം മതിയാക്കി നാട്ടിലേക്ക് മടങ്ങുമെന്ന് ഊഹാപോഹങ്ങള്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യ പര്യടനം പൂര്‍ത്തിയാക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.
ഐസിസി മാച്ച് റഫറി മൈക്ക് പ്രോക്ടറിന്റെ സാന്നിധ്യത്തില്‍ നടന്ന വിചാരണയില്‍ ഹര്‍ഭജന്‍, അനില്‍ കുംബ്ലെ, ഇന്ത്യന്‍ ടീം ഓഫീഷ്യലുകള്‍ എന്നിവര്‍ ഇന്ത്യയ്‌ക്കു വേണ്ടിയും ഓസീസിനു വേണ്ടി സൈമണ്ട്‌സ്, റിക്കി പോണ്ടിംഗ്, മാത്യു ഹെയ്‌ഡന്‍, മൈക്കല്‍ ക്ലാര്‍ക്ക്, ഗില്‍ ക്രിസ്‌റ്റ്, ടീം ഓഫീഷ്യലുകള്‍ എന്നിവരും ഹാജരായി.
ഐസിസിയുടെ 3.3 വകുപ്പു പ്രകാരമാണ് ഹര്‍ഭജന്‍ കുറ്റക്കാരനെന്ന് വിധിച്ചിരിയ്‌ക്കുന്നത്. ഈ വകുപ്പ് പ്രകാരം ഏതെങ്കിലും കളിക്കാരന്റെ ജാതി, മതം, നിറം, വംശം തുടങ്ങിയവയെ അധിക്ഷേപിക്കുന്ന ആംഗ്യങ്ങളോ വാക്കുകളോ ഉപയോഗിച്ചാല്‍ ഈ നിയമത്തിന്റെ കീഴില്‍ വരും. ആസ്‌ട്രേലിയന്‍ ടീമിലെ ഏക കറുത്ത വര്‍ഗക്കാരനാണ് സിമണ്ട്‌സ്.
ഐസിസിയുടെ വിധിയ്‌ക്കെതിരെ ഇന്ത്യന്‍ ടീമംഗങ്ങള്‍ അപ്പീല്‍ നല്‌കിയിട്ടുണ്ട്. ഇതിന്റെ കടലാസു ജോലികള്‍ പുരോഗമിക്കകയാണെന്ന് ഇന്ത്യന്‍ ടീമിന്റെ വക്താവ് പറഞ്ഞു.
ഇതിനിടെ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ പരാതി നല്‌കിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ താരത്തിനെ ഹോഗ് 'തന്തയില്ലാത്തവന്‍' എന്നു വിളിച്ചുവെന്നാണ് പരാതി. പക്ഷേ ഇതിന് തെളിവായി ഇന്ത്യന്‍ ക്യാമ്പിന് ഒന്നും നല്‌കാന്‍ കഴിഞ്ഞിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍ഭജനെതിരെ പ്രധാന തെളിവായത് വീഡിയോ ദൃശ്യങ്ങളായിരുന്നു.
വംശീയധിക്ഷേപത്തിന് ആദ്യമായി ശിക്ഷ അനുഭവിച്ചത് ഓസീസ് താരമായ ഡാരന്‍ ലെഹ്മാനാണ്. 2003ല്‍ ശ്രീലങ്കന്‍ കളിക്കാരെ അധിക്ഷേപിച്ച് കുരങ്ങന്റെ ചേഷ്ടകള്‍ കാണിച്ചുവെന്നതിനെ തുടര്‍ന്ന് ലെഹ്മാനെ അഞ്ചു മത്സരങ്ങളില്‍ നിന്നും ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ സംഭവ വികാസങ്ങളോടെ ഓസീസ്-ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റിലെ ബന്ധവൈരികളായി ഇരു ടീമുകളും മാറിക്കഴിഞ്ഞു.