
സച്ചിന്‍ തെണ്ടുല്‍ക്കറുടെ അഞ്ചാം ലോകകപ്പ് സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 49.5 ഓവറില്‍ എടുത്തത് 338. സെഞ്ചുറിയോടെ നായകന്‍ ആന്‍ഡ്രു സ്‌ട്രോസ്സ് നയിച്ച ഇംഗ്ലണ്ടിനും 50 ഓവര്‍ പിന്നിട്ടപ്പോള്‍ 338 റണ്‍. നടപ്പു ലോകകപ്പിലെ ആദ്യ ടൈ. ലോകകപ്പ് ചരിത്രത്തിലെ നാലാം ടൈ എന്ന ബഹുമതിയും മത്സരത്തിന് സ്വന്തമായി. ഇന്ത്യ 49.5 ഓവറില്‍ 338ന് ഓള്‍ ഔട്ട്. ഇംഗ്‌ളണ്ട് എട്ട് വിക്കറ്റിന് 338.
മുനാഫ് അവസാന ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇംഗ്‌ളണ്ടിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍. അജ്മല്‍ ഷഹ്‌സാദിന്റെ സിക്‌സറുള്‍പ്പെടെ ഏഴും, ഗ്രെയിം സ്വാനിന്റെ അഞ്ചും ഒരു ലെഗ്‌ബൈയും ചേര്‍ന്നപ്പോള്‍ ഇംഗ്‌ളണ്ടിന് കിട്ടിയത് 13 റണ്‍ മാത്രം. ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയത്തിനടുത്തെത്തിച്ച ഇംഗ്‌ളീഷ് നായകന്‍ ആന്‍ഡ്രു സ്‌ട്രോസ്സാണ് മാന്‍ ഓഫ് ദ മാച്ച്.
300 റണ്‍ കടന്നതിന്റെ ആലസ്യത്തില്‍ അവസാന അഞ്ച് ഓവറുകളില്‍ റണ്ണൊഴുക്ക് കുറഞ്ഞതാണ് ഇന്ത്യയെ പരാജയത്തിലെത്തിച്ചത്. എസ് ശ്രീശാന്തിന് വിശ്രമം നല്‍കി സ്പിന്നര്‍ പീയൂഷ് ചൌളയെ ഉള്‍പ്പടുത്തിയെങ്കിലും ബൌളിങ് വകുപ്പ് അടികൊണ്ടു തകര്‍ന്നു.
സച്ചിന്റെ റെക്കോഡ് പ്രകടനത്തിലൂടെ 338 റണ്‍സ് നേടിയ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചാണ് പന്തെറിയാനെയെത്തിയത്. എന്നാല്‍ ധോണി മനസ്സില്‍ കണ്ടത് മാനത്ത് കണ്ട ഇംഗ്ലീഷ് ക്യാപ്റ്റന്‍ ചങ്കുറപ്പോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. ഒരോവറില്‍ ശരാശരി ആറു റണ്ണിനു മുകളില്‍ വേണ്ട വിജയ ലക്ഷ്യത്തെ ഒട്ടും സംഘര്‍ഷവും സമ്മര്‍ദവുമില്ലാതെയാണ് ഇംഗ്‌ളണ്ട് നേരിട്ടത്.
സച്ചിന്റെ അഞ്ചാം ലോകകപ്പ് സെഞ്ചുറിയെ നിഷ്പ്രഭമാക്കിയ നായകന്‍ ആന്‍ഡ്രു സ്‌ട്രോസ്സിന്റെയും (145 പന്ത് 158 റണ്‍, 18 ഫോര്‍ ഒരു സിക്‌സ്), ഇയാന്‍ബെല്ലിന്റെയും(79 പന്ത് 69 റണ്‍, നാല് ഫോര്‍, ഒരു സിക്‌സ്) നാലാം വിക്കറ്റ് കൂട്ടുകെട്ട് (170 റ) ഇന്ത്യയെ പരാജയഭീതിയിലേക്ക് നയിച്ചിരുന്നു. എന്നാല്‍ അന്ത്യഘട്ടത്തില്‍ സ്‌ട്രോസ്സിനെയും ബെല്ലിനെയും പോള്‍ കോളിങ്വുഡിനെയും (1) പുറത്താക്കി സഹീര്‍ ഖാന്‍ ഇന്ത്യയെ പരാജയത്തില്‍ നിന്ന് സമനിലയിലേക്കുയര്‍ത്തി. 64റണ്ണിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ സഹീറാണ് ഇന്ത്യന്‍ ബൌളര്‍മാരില്‍ തിളങ്ങിയത്.
ബെല്ലിനും സ്‌ട്രോസിനും പിന്നാലെ കോളിംഗ്‌വുഡ്, പ്രിയോര്‍, എന്നിവരും മടങ്ങിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. എന്നാല്‍ 48ാം ഓവറില്‍ പിയൂഷ് ചൗളയെ രണ്ടു തവണ സിക്‌സറിനു ശിക്ഷിച്ച സ്വാനും ബ്രെസ്‌നാനും വിജയം 14 റണ്‍സ് അകലെയെത്തിച്ചു. എന്നാല്‍ അവസാന പന്തില്‍ ബ്രസ്‌നാന്റെ കുറ്റിയെടുത്ത ചൗള മത്സരം വീണ്ടും ടെന്‍ഷനിലാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരിക്കെ മുനാഫ് പട്ടേലിനെ സിക്‌സറിനു തൂക്കി അഹമ്മദ് ഷഹ്‌സാദ് ടീമിന്റെ രക്ഷകനാകുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഇന്നിങ്‌സായിരുന്നു. എങ്ങനെ ഒരു ഇന്നിങ്‌സ് ഒരുകരുപ്പിടിപ്പിയ്ക്കാം അത എങ്ങനെ ടീമിന് ഉപയോഗപ്രദമാക്കാം ഇതെല്ലാം സച്ചിന്‍ കാണിച്ചുതന്നു.
115 പന്ത് നേരിട്ടാണ് സച്ചിന്‍ 115 റണ്‍ എടുത്തത്. ഇതില്‍ പത്ത് ഫോര്‍ അഞ്ചു സിക്‌സ്. അഞ്ചാം സെഞ്ചുറി ലോകകപ്പ് റെക്കോഡുമായി പതിവുപോലെ തുടക്കത്തില്‍ സെവാഗ് കത്തിക്കയറിയപ്പോള്‍ കാഴ്ചക്കാരന്റെ റോളിലായിരുന്നു സച്ചിന്‍ എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗംഭീര്‍ കൂട്ടിനെത്തിയപ്പോള്‍ സച്ചിന്‍ മത്സരം ഏറ്റെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഗൗതം ഗംഭീര്‍ (51), യുവരാജ് സിങ് (58), ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് (35), നായകന്‍ മഹേന്ദ്ര സിങ് ധോണി (31) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ച ടി ബ്രപസ്‌നനാണ് ഇംഗ്‌ളീഷ് ബൗളര്‍മാരില്‍ കേമന്‍. ആന്‍ഡേഴ്‌സണും സ്വാനും യാര്‍ഡിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
ലോകകപ്പ് നേടുമെന്ന് ഏവരും ഉറപ്പിച്ച ഇന്ത്യന്‍ ടീമിനെ പകല്‍ രാത്രി മത്സരത്തില്‍ 300ന് മേല്‍ സ്‌കോര്‍ പിന്തുടര്‍ന്ന് സമനില പിടിച്ചത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് കാര്യത്തില്‍ സംശയമില്ല.അതേ സമയം മത്സരം ഇന്ത്യയ്ക്ക് നല്‍കുന്ന മുന്നറിയിപ്പും ചെറുതല്ല.